
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ ബജറ്റിനെതിരെ കടുത്ത വിമർശനവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതികൾ നടപ്പാക്കാൻ ആവശ്യമായ ധനവിനിയോഗം ഇല്ലെന്നും വികസന മുരടിപ്പിന് വഴിയൊരുക്കുന്ന ബജറ്റാണിതെന്നും അദ്ദേഹം ആരോപിച്ചു.
ഹരിപ്പാട് മെഡിക്കൽ കോളേജിന് 100 കോടി രൂപ മാത്രമാണ് വകയിരുത്തിയിരിക്കുന്നതെന്നും ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്കായി വെറും 10 കോടി രൂപ മാത്രമാണ് നീക്കിവച്ചിരിക്കുന്നതെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി. നികുതി കുടിശ്ശിക പിരിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി മറികടക്കാമെന്നാണ് മുഖ്യമന്ത്രി മുൻപ് പറഞ്ഞിരുന്നതെങ്കിലും, ഈ ബജറ്റിൽ നികുതി എഴുതിത്തള്ളലിനാണ് മുൻഗണന നൽകിയിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. വീര്യം കുറഞ്ഞ കോർപറേറ്റ് മദ്യം വിപണിയിലെത്തിക്കാനുള്ള വഴിയൊരുക്കുന്ന സമീപനമാണ് ബജറ്റിൽ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കിഫ്ബിയെ ചുറ്റിപ്പറ്റി അനിശ്ചിതത്വം സൃഷ്ടിച്ചതിൽ നിരാശയുണ്ടെന്നും ബജറ്റിൽ വ്യക്തമായ നിലപാട് പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയുടെ കീഴിൽ ആരംഭിച്ച പദ്ധതികളൊന്നും നിർത്താൻ അനുവദിക്കില്ലെന്നും ഏതെങ്കിലും വികസനപദ്ധതിയോ ധനസഹായ പദ്ധതിയോ അവസാനിപ്പിക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും തോമസ് ഐസക് മുന്നറിയിപ്പ് നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ പത്ത് വർഷത്തിനിടെ കേരളം കൈവരിച്ച വികസന നേട്ടങ്ങളെ ദുർബലപ്പെടുത്തുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും തോമസ് ഐസക് പറഞ്ഞു. ലൈഫ് മിഷൻ പോലുള്ള വിജയകരമായ പാർപ്പിട പദ്ധതികൾ അവസാനിപ്പിക്കാനുള്ള നീക്കവും ആശങ്കാജനകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.







