
ആലപ്പുഴയുടെ തീരം വച്ച് കളിക്കാൻ അനുവദിക്കില്ല, കുട്ടനാടിൻ്റെ പേര് പറഞ്ഞ് ചിലർ അജണ്ട നടപ്പാക്കുന്നു, വര്‍ഷം മുഴുവൻ ഖനനാനുമതി പിൻവലിക്കണം, അല്ലെങ്കിൽ ജീവിതം താറുമാറാക്കും; എത്ര മണൽ ആര് കൊണ്ടുപോകുന്നുവെന്ന് അറിയില്ല; തോട്ടപ്പള്ളിയിൽ നിന്ന് സ്വകാര്യ സംരംഭകർ മണൽ കടത്തുന്നുവെന്ന് കെസി വേണുഗോപാൽ
ആലപ്പുഴ: തോട്ടപ്പള്ളിയിൽ നിന്ന് സ്വകാര്യ സംരംഭകർ മണൽ കടത്തുന്നുവെന്ന് ആലപ്പുഴ എംപിയും എഐസിസി ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാൽ.
കെ.എം.എം.എല്ലിന് വര്‍ഷം തോറും ഖനനം നടത്താൻ നൽകിയ അനുമതിയുടെ മറവിലാണ് മണൽ കടത്ത്. എത്ര മണൽ ആര് കൊണ്ടുപോകുന്നുവെന്ന് ആർക്കും അറിയില്ല.
2019 ലെ വെള്ളപ്പൊക്കം പരിഗണിച്ച് കരിമണൽ ഖനനത്തിന് പ്രത്യേക ഉത്തരവിലൂടെയാണ് കെഎംഎംഎൽ, ഐഐആര്‍ഇഎൽ എന്നിവര്‍ക്ക് അനുമതി നൽകിയത്. പഠനം നടത്താതെയാണ് ഈ നീക്കമെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനം നടത്താതെ ഇറിഗേഷൻ വകുപ്പ് വീണ്ടും ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് വിമര്‍ശനം. തോട്ടപ്പള്ളിയിൽ വർഷം മുഴുവൻ ഖനനം നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. കെഎംഎംഎല്ലിന് ഖനനം നടത്താൻ മുമ്പ് താത്കാലിക അനുമതി മാത്രമാണ് ഉണ്ടായിരുന്നത്.
വര്‍ഷം മുഴുവൻ ഖനനാനുമതി പിൻവലിക്കണം. കൃത്യമായ പഠനം നടത്തണം. ഖനനം തീരത്തെ ജീവിതം താറുമാറാക്കും. ഇക്കാര്യത്തിൽ സര്‍ക്കാരിന് വ്യക്തമായ താത്പര്യമുണ്ട്. അഴിമതി ലക്ഷ്യമിടുന്നുണ്ട്.
ആലപ്പുഴയുടെ തീരം വച്ച് കളിക്കാൻ അനുവദിക്കില്ല. കുട്ടനാടിൻ്റെ പേര് പറഞ്ഞ് ചിലർക്ക് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല. പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും കെസി വേണുഗോപാൽ പറഞ്ഞു.