ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച് ആക്രി കടയിൽ വിറ്റു; യുവാവും കടയുടമയും അറസ്റ്റിൽ;  കുമളി സ്വദേശികൾ പിടിയിലായത് 2021ലെ കേസിൽ

ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച് ആക്രി കടയിൽ വിറ്റു; യുവാവും കടയുടമയും അറസ്റ്റിൽ; കുമളി സ്വദേശികൾ പിടിയിലായത് 2021ലെ കേസിൽ

സ്വന്തം ലേഖകൻ

ഇടുക്കി: കുമളിയിൽ നിന്ന് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനവും മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശികളായ യുവാക്കളാണ് കട്ടപ്പന ഡിവൈഎസ്പിയുടെ പ്രത്യേക സംഘത്തിന്‍റെ പിടിയിലായത്. കുമളി രണ്ടാംമൈൽ സ്വദേശി മണികണ്ഠൻ, കുമളിയിലെ ആക്രി വ്യാപാരി തങ്കരാജ് എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്തത്.

2021ലാണ് കുമളിയിൽ നിന്ന് ഇരുചക്ര വാഹനവും കട്ടപ്പന കൈരളിപ്പടി, വള്ളക്കടവ് എന്നീ സ്ഥലങ്ങളിൽ നിന്നായി ഓട്ടോറിക്ഷകളും ഒന്നാം പ്രതി മണികണ്ഠൻ മോഷ്ടിച്ച് കടത്തിയത്. തുടർന്ന് ഒന്നര ലക്ഷം രൂപയോളം വിലവരുന്ന വാഹനങ്ങൾ 6000 രൂപ വീതം വാങ്ങി തങ്കരാജിന് വിൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോഷണം പോയ ഓട്ടോറിക്ഷകളിൽ ഒന്നിന്‍റെ പിൻസീറ്റ് മറ്റൊരു ഓട്ടോയിൽ പിടിപ്പിച്ചിരിക്കുന്ന രഹസ്യവിവരം കട്ടപ്പന ഡിവൈഎസ്പിക്ക് ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

മുഖ്യപ്രതി മണികണ്ഠൻ ഓട്ടോറിക്ഷകൾ മറ്റ് ആക്രി കടകളിൽ വിൽക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിനെ തുടർന്നാണ് തങ്കരാജിനെ സമീപിച്ച് വിറ്റത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി മോഷണം നടത്തിയ സ്ഥലങ്ങളിലും ആക്രിക്കടയിലുമെത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് ഡിവൈഎസ്പി വിഎ നിഷാദ് മോൻ പറഞ്ഞു. എസ്.എച്ച്.ഒ വിശാൽ ജോൺസൺ, എസ്.ഐ സജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എം ബിജു, സിവിൽ പൊലീസ് ഓഫീസർ സുബിൻ പി.എസ്, വി.കെ അനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.