നഷ്ടമായത് ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന നാല് പവൻ മാത്രം ; അലമാരിയിലുണ്ടായിരുന്ന 25 പവനും ഒരു ലക്ഷം രൂപയും തൊട്ടിട്ടില്ല ; മുറിയിൽ മൽപിടുത്തം നടന്നതിന്റെ സൂചനകളുമില്ല : വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്

നഷ്ടമായത് ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന നാല് പവൻ മാത്രം ; അലമാരിയിലുണ്ടായിരുന്ന 25 പവനും ഒരു ലക്ഷം രൂപയും തൊട്ടിട്ടില്ല ; മുറിയിൽ മൽപിടുത്തം നടന്നതിന്റെ സൂചനകളുമില്ല : വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുട്ടിൽ തപ്പി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: കട്ടപ്പനയിൽ വീടിനുള്ളിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തെളിവുകളൊന്നും ലഭിക്കാതെ ഇരുട്ടിൽ തപ്പി പൊലീസ്. കട്ടപ്പന കൊച്ചുപുരയ്ക്കൽ താഴത്ത് കെ.പി ജോർജിന്റെ ഭാര്യ ചിന്നമ്മ(63) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ചിന്നമ്മയുടെ മൃതശരീരത്തിൽ കാര്യമായ പരിക്കുകളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പോസ്റ്റമോർട്ടത്തിൽ എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ്‌കുമാറും സംഘവും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്ന മാലയും വളകളും മോതിരവും അടക്കം നാലു പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഭർത്താവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മോഷണമാവാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

എന്നാൽ, മുറിയിൽ മൽപ്പിടുത്തം നടത്തിയതായി യാതൊരു സൂചനകളും പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ വീടിന്റെ പിറകിലത്തെ വാതിൽ പുറത്തുനിന്ന് താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരിയിൽ 25 പവന്റെ സ്വർണാഭരണങ്ങൾ അവിടെ തന്നെയുണ്ടായിരുന്നു.

വീടുപണി നടക്കുന്നതിനാൽ ബാങ്കിൽ നിന്നും എടുത്തവച്ച ഒരു ലക്ഷത്തോളം രൂപയും സ്വർണ്ണാഭരണങ്ങൾക്കൊപ്പം അലമാരിയിൽ തന്നെ ഉണ്ടായിരുന്നു. സാമ്പത്തികമായി നല്ല നിലയിലായിരുന്ന ജോർജിന്റെ വീട്ടിൽ കയറിയ മോഷ്ടാക്കൾ എന്തുകൊണ്ട് അലമാര പരിശോധിച്ചില്ലായെന്നതും പൊലീസിനെ കുഴപ്പിക്കുന്നുണ്ട്.

മരണത്തിൽ വ്യക്തത വരണമെങ്കിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം. വീടുപണി നടക്കുന്നതിനാൽ ജോർജ് മുകളിലത്തെ നിലയിലും ചിന്നമ്മ താഴെത്തെ നിലയിലുമാണ് കിടന്ന് ഉറങ്ങിയിരുന്നത്.

തൃശൂരിലെ മകളുടെ വീട്ടിലേക്ക് വെളുപ്പിനെ പോവാനായി തലേദിവസം തന്നെ ഡ്രസുകളും മറ്റും ബാഗിലാക്കി വച്ചിരുന്നു. ഇന്നലെ വെളുപ്പിന് നാലരയോടെ ചിന്നമ്മയെ വിളിച്ചുണർത്താനായി താഴത്തെ നിലയിൽ എത്തിയപ്പോൾ കട്ടിലിൽ നിന്ന് താഴെവീണുകിടക്കുന്ന നിലയിലായിരുന്നു.

ചിന്നമ്മയുടെ വായിൽ നിന്ന് രക്തം വന്നിരുന്നു. ഒരു തുണി വായിൽ കടിച്ചുപിടിച്ചിട്ടുമുണ്ടായിരുന്നു. ഉടൻതന്നെ ജോർജ്ജ് നാട്ടുകാരെ വിളിച്ചുകൂട്ടി ചിന്നമ്മയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വിവരമറിഞ്ഞ് കട്ടപ്പന ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി.ഫിംഗർപ്രിന്റ് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഇവർക്ക് നാല് പെൺമക്കളും ഒരു മകനുമാണുള്ളത്. രണ്ട് പെൺമക്കൾ ന്യുസിലന്റിലാണ്. മകൻ കുവൈറ്റിലും. കോതമംഗലം, തൃശൂർ എന്നിവിടങ്ങളിലാണ് 2 പെൺമക്കളെ വിവാഹം കഴിപ്പിച്ച് അയച്ചിട്ടുള്ളത്.

മക്കൾ: അനു, അഞ്ജന, അനുജ, അനീറ്റ, എൽദോസ്. മരുമക്കൾ: ബിജു, എൽദോസ്, മാത്തുക്കുട്ടി, ജിസ്. ചിന്നമ്മയെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കി. കൊവിഡ് നെഗറ്റീവ് ആയതിനാൽ ഇന്ന് തന്നെ പോസ്റ്റുമോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.