കാസർകോട് ബൂത്തിലെ കള്ളവോട്ട്: സിപിഎം പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; മൂന്നു ബൂത്തിൽ കള്ളവോട്ട് സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണർ

കാസർകോട് ബൂത്തിലെ കള്ളവോട്ട്: സിപിഎം പഞ്ചായത്തംഗത്തിന്റെ അംഗത്വം റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ; മൂന്നു ബൂത്തിൽ കള്ളവോട്ട് സ്ഥിരീകരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷണർ

Spread the love
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കാസർകോട് പിലാത്തറ പത്തൊൻപതാം നമ്പർ ബൂത്തിൽ മൂന്നു കള്ളവോട്ട് നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ സ്ഥിരീകരിച്ചു. കള്ളവോട്ട് തെളിഞ്ഞതായി കണ്ടെത്തിയ സാഹചര്യത്തിൽ സിപിഎം പഞ്ചായത്തംഗം സെലീനയുടെ പഞ്ചായത്ത് അംഗത്വം റദ്ദാക്കാൻ കമ്മിഷൻ നിർദേശം നൽകി. പിലാത്തറയിലെ പത്തൊൻപതാം നമ്പർ ബൂത്തിൽ മൂന്നു കള്ളവോട്ട് ചെയ്തതായാണ് കമ്മിഷൻ നിർദേശിച്ചിരിക്കുന്നത്. പഞ്ചായത്തംഗം സെലീന, പത്മിനി, സുമയ്യ എന്നിവർ കള്ളവോട്ട് ചെയ്‌തെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടിക്കാറാം മീണ സ്ഥിരീകരിച്ചിരിക്കുന്നത്.
പഞ്ചായത്ത് അംഗം സെലീനയും മുൻ പഞ്ചായത്ത് അംഗം സുമയ്യയും പത്തൊൻപതാം നമ്പർ ബൂത്തിലെ വോട്ടർമാരല്ല. ഇവർ രണ്ട് പേരും ബൂത്ത് മാറി വോട്ട് ചെയ്തു. യധാർത്ഥ ബൂത്തിൽ ഇവർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല. രേഖകളെല്ലാം സ്റ്റോങ് റൂമിലാണെന്നും അത് പരിശോധിച്ചാൽ മാത്രമെ അവിടെ വോട്ട് ചെയ്‌തോ എന്ന കാര്യത്തിൽ വ്യക്തത വരു എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. പത്മിനി എന്ന സ്ത്രിയാകട്ടെ പത്തൊൻപതാം നമ്പർ ബൂത്തിൽ രണ്ട് തവണ വോട്ട് ചെയ്യാനെത്തിയതും കമ്മിഷൻ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.  കള്ളവോട്ട് ചെയ്തതായി തെളിഞ്ഞ സാഹചര്യത്തിൽ മൂന്നു പേർക്കും എതിരെ കേസെടുക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ പൊലീസിനു നിർദേശം നൽകി. എംപി സലീന പഞ്ചായത്ത് അംഗത്വം രാജി വച്ച് അന്വേഷണം നേരിടണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. പോളിംഗ് ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫിസർക്കു ഗുരുതരമായ വീഴ്ച സംഭവിച്ചതായും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു. ഇദ്ദേഹത്തിനെതിരെയും നടപടിയുണ്ടാകുമെന്ന് ഉറപ്പായി.
വെബ് കാസ്റ്റിംഗ് ഇല്ലായിരുന്നെങ്കിൽ ഇത്തരം സംഭവങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ലായിരുന്നു എന്നും വെബ് കാസ്റ്റിംഗ് സംവിധാനത്തിൻറെ വിജയമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നുമാണ് കമ്മിഷന്റെ വിലയിരുത്തൽ. കള്ളവോട്ട് സംബന്ധിച്ചുള്ള റിപ്പോർട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറും.
കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന് ആരോപണം ദൃശ്യങ്ങൾ സഹിതമാണ് കോൺഗ്രസ് പുറത്ത് വിട്ടത് . ചെയ്തത് ഓപ്പൺ വോട്ടാണെന്നും കള്ളവോട്ട് ചെയ്ത് ജയിക്കേണ്ട സാഹചര്യമില്ലെന്നും സിപിഎം പ്രതികരിക്കുകയും ചെയ്തിരുന്നു.
കണ്ണൂരും കാസർകോടും കള്ളവോട്ട് ആരോപണം കടുപ്പിച്ച് യുഡിഎഫ്
കാസർകോട് മണ്ഡലത്തിലും കണ്ണൂരിലും വ്യാപകമായ കള്ളവോട്ട് നടന്നെന്ന് ആരോപണം കടുപ്പിച്ച് യുഡിഎഫ് തെളിവായി കൂടുതൽ ദൃശ്യങ്ങൾ പുറത്ത് വിട്ടു. കണ്ണൂർ തളിപ്പറന്പിൽ പോളിങ് ബൂത്തുകളിൽ ആസൂത്രിത ബഹളമുണ്ടാക്കി ഭയപ്പെടുത്തി സിപിഎം കള്ളവോട്ട് ചെയ്‌തെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. അതിനിടെ മാണിയൂർ എൽ പി സ്‌കൂളിലെ 171ാആം ബൂത്തിൽ കയറി സിപിഎം പ്രവർത്തകർ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. യുഡിഎഫ് ഏജന്റിനേയും ഉദ്യോഗസ്ഥരെയും ബഹളമുണ്ടാക്കി  ഭയപ്പെടുത്തിയ ശേഷം സിപിഎം കള്ളവോട്ട് ചെയ്തുവെന്നാണ് മാണിയൂർ എൽ.പി സ്‌കൂളിലെ 171 നമ്പർ ബൂത്തിൽ നിന്ന് ദൃശ്യങ്ങൾ സഹിതം ഉയർന്ന ആരോപണം. ബഹളത്തിനിടെ വോട്ടിംഗ് യന്ത്രം താഴെ വീണു. വിപിൻകുമാറെന്ന പ്രവാസിയുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആളെ യുഡിഎഫ് പോളിങ് ഏജന്റ് എതിർത്തതും തുടർന്നുണ്ടായ ബഹളവുമാണ് ദൃശ്യങ്ങളിലുള്ളത്.
രേഖകൾ അംഗീകരിക്കാത്തതിനെത്തുടർന്ന് ഇയാൾ വോട്ട് ചെയ്യാതെ മടങ്ങി. വോട്ട് ചലഞ്ച് ചെയ്‌തെങ്കിലും ഇത് രേഖാമൂലം നൽകിയില്ലെന്നും പരാതിയുണ്ട്. ബഹളം വച്ചവരെ പൊലീസ് നിയന്തിക്കാൻ ശ്രമിച്ചെങ്കിലും സിപിഎം പ്രവർത്തകർ എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.  ബൂത്തിലുണ്ടായ ബഹളത്തിന് ശേഷം യുഡിഎഫ് പോളിങ് ഏജന്റിനെ പിടിച്ചു പുറത്താക്കാൻ ശ്രമം നടന്നു.   വിദേശത്തുള്ള വോട്ടർമാരുടെയും ഇവരുടെ വോട്ട് ചെയ്തവരുടെയും പട്ടിക സഹിതമാണ് യുഡിഎഫിന്റെ പരാതി.  172ആം ബൂത്തിൽ 25 കള്ളവോട്ട് ചെയ്ത ലിസ്റ്റും യുഡിഎഫ് കൈമാറിയിട്ടുണ്ട്.
അതേസമയം, 110 പോളിങ് ബൂത്തുകളിൽ റീപോളിങ് വേണമെന്നാണ് കാസർകോട് മണ്ഡലത്തിൽ കോൺഗ്രസ് ആവശ്യപ്പെടുന്നത്.  യുഡിഎഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഏജന്റ് വഴിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുന്നത്.   കണ്ണൂരിൽ മൊത്തം 103 ബൂത്തുകളിൽ വ്യാപക കള്ളവോട്ട് നടന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. താഴേത്തട്ടിൽ നിന്ന് ഒന്നിച്ച് കണക്കെടുക്കുകയാണ്. ധർമ്മടത്ത് മുഖ്യമന്ത്രിയുടെ നാട്ടിലെ ബൂത്തിലടക്കം കള്ളവോട്ട് നടന്നെന്നും ആരോപണമുണ്ട്.  നടപടികളുണ്ടായില്ലെങ്കിൽ  തെളിവുകൾ സഹിതം കോടതിയെ സമീപിക്കാനാണ് യുഡിഎഫിന്റെ തീരുമാനം.