കാസർകോട് വീണ്ടും തട്ടിക്കൊണ്ടു പോകൽ: സ്കൂൾ വിദ്യാർത്ഥിയ്ക്ക് പിന്നാലെ പ്രവാസി യുവാവിനെയും തട്ടിക്കൊണ്ടു പോയി; സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘം എന്ന് സൂചന

കാസർകോട് വീണ്ടും തട്ടിക്കൊണ്ടു പോകൽ: സ്കൂൾ വിദ്യാർത്ഥിയ്ക്ക് പിന്നാലെ പ്രവാസി യുവാവിനെയും തട്ടിക്കൊണ്ടു പോയി; സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘം എന്ന് സൂചന

ക്രൈം ഡെസ്ക്

കാസർകോട് : സ്കൂൾ വിദ്യാർത്ഥിയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ കാസർകോട് വീണ്ടും തട്ടിക്കൊണ്ട് പോകൽ നാടകം. പള്ളിയില്‍ നിന്നും നിസ്‌കരിച്ച്‌ കാറിനടുത്തേക്ക് പോവുകയായിരുന്ന പ്രവാസി യുവാവിനെയാണ് രണ്ടു കാറുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഷിറിയയിലെ സിദ്ദീഖിനെ (34)യാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ബന്തിയോട് ടൗണിലെ പള്ളിക്ക് സമീപം വെച്ചാണ് സംഭവം.സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

കര്‍ണാടക രജിസ്‌ട്രേഷനിലുള്ള ഒരു ആള്‍ട്ടോ കാറിലും മറ്റൊരു കാറിലുമാണ് സംഘമെത്തിയത്. സിദ്ദീഖിനെ നേരത്തെ തന്നെ സംഘം നിരീക്ഷിച്ചുവരികയായിരുന്നുവെന്നാണ് വിവരം. തട്ടിക്കൊണ്ടുപോകാനുള്ള കാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാൽ , സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണ് എന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. യുവാവിനെ തട്ടിക്കൊണ്ടുപോയ വാഹനങ്ങള്‍ ഉപ്പള വഴി കന്യാനയിലേക്കാണ് ഓടിച്ചുപോയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആള്‍ട്ടോ കാറിന്റെ നമ്പര്‍ ദൃക്‌സാക്ഷികള്‍ പോലീസിന് നല്‍കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് കാസര്‍കോട് എ എസ് പി ഡി ശില്‍പയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചെത്തുകയും പ്രതികള്‍ക്കു വേണ്ടി വലവിരിക്കുകയും ചെയ്തിട്ടുണ്ട്. സിദ്ദീഖ് ഫോണ്‍ വീട്ടില്‍ വെച്ചാണ് പള്ളിയിലേക്ക് വന്നത്. യുവാവിന്റെ ഫോണ്‍ കോള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം പോലീസ് നടത്തുന്നുണ്ട്. സിദ്ദീഖിന് എന്തെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം നടന്നിട്ടുണ്ടെന്നും എന്നാല്‍ ഇതുസംബന്ധിച്ചുള്ള ഒരു വിവരവും പുറത്തുവിടാന്‍ കഴിയില്ലെന്നുമാണ് എ എസ് പി ഡി ശില്‍പ വെളിപ്പെടുത്തി. ഗള്‍ഫില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കുറച്ചുകാലമായി സിദ്ദീഖ് നാട്ടില്‍ തന്നെയാണുള്ളത്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കുമ്പള ബേക്കൂര്‍ സ്വദേശിയായ ഗൃഹനാഥനെ മരുമകനും സംഘവും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിയെ സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന്റെ പേരില്‍ തട്ടിക്കൊണ്ടുപോവുകയും നാലു ദിവസത്തിനു ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഉപ്പള, കുമ്പള, മംഗളൂരു ഭാഗങ്ങളിലെ ക്രിമിനല്‍ സംഘങ്ങളാണ് ഇത്തരം അക്രമം സംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.