
തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്നത് സംബന്ധിച്ച് നിയുക്ത കോൺഗ്രസ് എം.എൽ.എമാർ ഇന്ന് എ.ഐ.സി.സി നിരീക്ഷകരോട് മനസ് തുറക്കും. ഇന്ദിരാഭവനിൽവച്ച് നിരീക്ഷകരായ മുകുൾ വാസ്നിക്ക്, അജയ് മാക്കൻ എന്നിവരാണ് എം.എൽ.എമാരോട്
അഭിപ്രായം തേടുക. രാവിലെ പത്തിന് പാർലമെന്ററി പാർട്ടി യോഗവും ചേരും. 63 പാർട്ടി എം.എൽ.എമാരെയും പ്രത്യേകം കണ്ടാകും നിരീക്ഷകർ അഭിപ്രായം തേടുക. ഇന്നുതന്നെ കൂടിക്കാഴ്ച പൂർത്തിയാക്കിയേക്കും.
കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി.സതീശൻ എന്നിവരെ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രി ചർച്ച നടക്കുന്നത്. എം.എൽ.എമാരെ ഒപ്പം നിറുത്താൻ ഇവരുടെ അടുപ്പക്കാർ തീവ്രശ്രമത്തിലാണ്. വേണുഗോപാലിനു വേണ്ടി എ.പി.അനിൽകുമാറും മാത്യു കുഴൽനാടനും സതീശനു വേണ്ടി മുഹമ്മദ് ഷിയാസും ഹൈബി ഈഡനും ചെന്നിത്തലയ്ക്കുവേണ്ടി ടി.ജെ.വിനോദ്, ഐ.സി.ബാലകൃഷ്ണൻ, അൻവർ സാദത്ത് എന്നിവരും എം.എൽ.എമാരുമായി ആശയവിനിമയം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ.ശക്തൻ സതീശന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു. ചെന്നിത്തല ഇന്നലെ ഡൽഹിയിൽ സോണിയാഗാന്ധിയെ സന്ദർശിച്ചു. കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി ഇന്നലെ സണ്ണി ജോസഫ്, പി.സി.വിഷ്ണുനാഥ് എന്നിവരെ കണ്ടിരുന്നു. എം.എൽ.എമാരുമായുള്ള നിരീക്ഷകരുടെ കൂടിക്കാഴ്ചയിൽ
ദീപാദാസ് മുൻഷി പങ്കെടുക്കുമോ എന്നു വ്യക്തമല്ല. അവരെ ഒഴിവാക്കണമെന്ന അഭിപ്രായം സതീശൻ പക്ഷം പ്രകടിപ്പിച്ചിട്ടുണ്ട്.
എം.എൽ.എമാരുടെ അഭിപ്രായം രേഖപ്പെടുത്തി നിരീക്ഷകർ ഹൈക്കമാൻഡിന് റിപ്പോർട്ട് നൽകും. എ.കെ.ആന്റണി ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി മല്ലികാർജ്ജുൻ ഖർഗെയും രാഹുൽഗാന്ധിയും ആശയവിനിമയം നടത്തും. ഘടകകക്ഷികളുടെ അഭിപ്രായവും ആരായും.
കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, വി.ഡി.സതീശൻ, രമേശ് ചെന്നിത്തല എന്നിവരെ അടുത്ത ദിവസം ഡൽഹിയിലേക്ക് വിളിപ്പിക്കും. കെ.സി.വേണുഗോപാലും ഉണ്ടാവും. ഇവരുമായി ചർച്ച നടത്തിയശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക







