
നിർദ്ധനരായ കുട്ടികള്‍ക്കായി കാക്കിയുടെ കൈത്താങ്ങ്, ‘കരുതല്‍’ ; മാതൃകയായി പെരുവന്താനം പൊലീസ് ; ആശയത്തിന് പിന്നില്‍ കടുത്തുരുത്തി സ്വദേശി എസ്.എ ബിജു എ ജോസഫ്
മുണ്ടക്കയം ഈസ്റ്റ് : നിർദ്ധനരായ കുട്ടികള്‍ക്കായി കാക്കിയുടെ കൈത്താങ്ങ്. പെരുവന്താനം പൊലീസ് സ്റ്റേഷനിൽ ‘കരുതല്‍’ എന്ന് പേരെഴുതിയ പെട്ടിയില്‍ പഠനോപകരണങ്ങള്‍ നിറയുകയാണ്.
പരാതിയുമായി സ്റ്റേഷനില്‍ എത്തുന്നവരുടെ കണ്ണുകളില്‍ ആദ്യം ഉടക്കുന്നത് ഈ പെട്ടിയാണ്. സമീപമുള്ള കുറിപ്പ് വായിച്ച് കഴിയുമ്ബോള്‍ പലരും പുറത്ത് പോയി ബുക്ക്, പേന തുടങ്ങിയവ വാങ്ങി ഇതില്‍ ഇടും. പൊലീസുകാർ ആരെയും നിർബന്ധിക്കില്ല.
ഇങ്ങനെ ലഭിക്കുന്ന പഠനോപകരണങ്ങള്‍ സ്റ്റേഷൻ പരിധിയിലെ കുറ്റിപ്ലാങ്ങാട് ഗവ.സ്കൂള്‍, സെന്റ് ലൂയിസ് സ്കൂള്‍, മരുതുംമൂട് കുമാരനാശാൻ സ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാനാണ് പദ്ധതി. ഇതിനായി അർഹരായ വിദ്യാർത്ഥികളെ കണ്ടെത്താൻ അദ്ധ്യാപകരോട് നിർദ്ദേശിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പത്തികമായി പിന്നില്‍ നില്‍ക്കുന്ന ഒരുപാട് കുടുംബങ്ങളുള്ള മേഖലയാണിത്. അതിനാല്‍ സ്കൂള്‍ തുറക്കുമ്ബോള്‍ നിർദ്ധനരായ വിദ്യാർത്ഥികള്‍ക്ക് എന്തെങ്കിലും സഹായം ചെയ്യണം എന്ന് തോന്നിയെന്ന് എസ്.എ ബിജു എ.ജോസഫ് പറഞ്ഞു. എസ്.എച്ച്.ഒ തൃദീപ് ചന്ദ്രനോട് ഇതു സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും നൂറുവട്ടം സമ്മതം. ഒപ്പം സഹപ്രവർത്തകർക്കും ആവേശമായി. അങ്ങനെയാണ് കരുതല്‍ ബോക്സ് സ്ഥാപിച്ചത്. കടുത്തുരുത്തി സ്വദേശിയായ ബിജു ഒരു വർഷം മുൻപാണ് ഇവിടെയെത്തിയത്.