
പ്രവാചക വിരുദ്ധ പരാമര്‍ശം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ വിചിത്ര നിര്‍ദേശവുമായി പൊലീസ് സർക്കുലർ; ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല; സർക്കുലർ നൽകിയ എസ്എച്ച്ഒയെ നീക്കി
സ്വന്തം ലേഖകൻ
കണ്ണൂർ: പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ മയ്യില്‍ സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് പോലീസ് നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്. നോട്ടീസ് തികച്ചും അനവസരത്തിലുള്ളതും ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് സർക്കാർ വ്യക്തമാക്കി.
മയ്യിൽ എസ്എച്ച്ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒയെ ചുമതലയിൽ നിന്ന് ഡിജിപി മാറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നോട്ടീസുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണം നടക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്ന് പറഞ്ഞുകൊണ്ടാണ് ഓഫീസിന്‍റെ വിശദീകരണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്.
ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അത് കൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്‍റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.
മത പ്രഭാഷണം വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തിലാകരുതെന്ന നിർദേശമാണ് മയ്യിൽ എസ്എച്ച്ഒ ജുമാ മസ്ജിദ് സെക്രട്ടറിമാർക്ക് നൽകിയ നോട്ടീസിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു എസ്എച്ച്ഒയുടെ നടപടി. സർക്കുലർ വിവാദമായകോടെ എസ്എച്ച്ഒയോട് വിശദീകരണം ചോദിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ. ഇളങ്കോ വ്യക്തമാക്കിയിരുന്നു.