Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കാഞ്ഞിരപ്പള്ളി: പീഡനവീരനായ പോലീസുകാരൻ ഒടുവിൽ മാങ്ങാമോഷണക്കേസിൽ സർവീസിൽ നിന്നും പുറത്ത്. കാഞ്ഞിരപ്പള്ളിയിലെ മാങ്ങമോഷണ കേസിലെ പ്രതിയായ ഇടുക്കി എആർ ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി വി ഷിഹാബിനെതിരെയാണ് നടപടി. ഇരു ചെവിയറിയാതെപോലീസ് മുക്കാൻ ശ്രമിച്ച സംഭവം തേർഡ് ഐ ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.

2022 സെപ്റ്റംബർ 30നു പുലർച്ചെയാണു സംഭവം. കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ മൊത്തവ്യാപാരി ഇറക്കി വച്ചിരുന്ന മാങ്ങ പൊലീസുകാരൻ സ്കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങളാണ് സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു പൊലീസുകാരൻ. പുറംലോകമറിയാതെ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സഹിതം തേർഡ് ഐ ന്യൂസ് വാർത്ത പുറത്ത് വിട്ടതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീടു പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കടയുടമ സിസിടിവി ദൃശ്യങ്ങൾ സഹിതം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷിഹാബിനെതിരെ മോഷണക്കുറ്റം ചുമത്തിയാണു പൊലീസ് കേസെടുത്തത്.

എന്നാൽ തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതായും അതിനാൽ കേസ് മുന്നോട്ടു കൊണ്ടുപോകാതെ ഒത്തുതീർപ്പാക്കാൻ അനുമതി നൽകണമെന്നും പരാതിക്കാരനായ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിരുന്നു. ഈ അപേക്ഷയിലും മോഷണം സമ്മതിക്കുന്നുണ്ട്.

പൊലീസ് സേനയ്ക്ക് മുഴുവൻ അവമതിപ്പുണ്ടാക്കിയതാണ് ഈ സംഭവം. അതുകൊണ്ട് തന്നെ പരാതിക്കാരൻ പിന്മാറിയാലും കേസുമായി മുമ്പോട്ട് പോകുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവി പിരിച്ചു വിടൽ ഉത്തരവ് പുറത്തിറക്കിയത്.

മുണ്ടക്കയം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ബലാത്സംഗ കേസിൽ പ്രതിയാണ് ഷിഹാബ്. ഈ കേസിൽ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്. ബലാത്സംഗ കേസിലെ ഷിഹാബിന്റെ ജാമ്യം റദ്ദാക്കാനുള്ള നടപടികൾ പൊലീസ് ഇനിയും തുടങ്ങിയിട്ടില്ല. ഇതിനിടെ ഷിഹാബ് വിദേശത്തേക്ക് കടന്നെന്ന അഭ്യൂഹങ്ങളും നാട്ടിൽ ശക്തമായിട്ടുണ്ട്. ഇക്കാര്യം പക്ഷേ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.