സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ കഞ്ചാവ് മിഠായി; കേരളത്തിൽ പിടികൂടിയത് 98 കിലോ കഞ്ചാവ്; അച്ഛനും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്യാൻ കഞ്ചാവ് മിഠായി; കേരളത്തിൽ പിടികൂടിയത് 98 കിലോ കഞ്ചാവ്; അച്ഛനും മകനും ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി : കേരളത്തില്‍ വൻ കഞ്ചാവ് വേട്ട . ഇന്നലെ പിടികൂടിയത് 98കിലോ കഞ്ചാവ്. വയനാട് കൊച്ചി കാസർഗോഡ് എന്നിവിടങ്ങളിൽ നിന്നായി കഞ്ചാവുമായെത്തിയ ആറ് പേര്‍ അറസ്റ്റിലായി.

കാസർഗോഡ് കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. വാഹന പരിശോധനക്കിടെയാണ് കറന്തക്കാട് വച്ച്‌ കാറില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടുക്കി പത്താംമൈലിലെ അന്‍സാര്‍ അസീസ്, ശ്രീജിത്ത്, എന്നിവരാണ് അറസ്റ്റിലായി. ഇവര്‍ കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സംഘം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ബന്തിയോട് നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു കഞ്ചാവ് എന്നാണ് പിടിയിലായവര്‍ നല്‍കിയിരിക്കുന്ന മൊഴി. ഇവര്‍ സ്ഥിരമായി കഞ്ചാവ് കടത്തുന്ന സംഘമാണെന്ന് സംശയമുണ്ട്. ഇതു സംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് എക്സൈസ് ഉദ്യോഗസ്ഥര്‍.

ലോറിയില്‍ കടത്താന്‍ ശ്രമിച്ച 60 കിലോ കഞ്ചാവ് മിഠായിയും നിരോധിത പുകയില വസ്തുക്കളുമായി അച്ഛനും മകനും കൊച്ചിയില്‍ പിടിയിലായി. കര്‍ണ്ണാടക സ്വദേശികളായ സട്ടപ്പയും മകന്‍ അഭിഷേകുമാണ് പിടിയിലായത്. സ്കൂള്‍ കുട്ടികള്‍ക്കിടയില്‍ വിതരണത്തിന് എത്തിച്ചതാണ് ലഹരി വസ്തുക്കളെന്നും ഇടനിലക്കാരെ പിടികൂടാന്‍ ശ്രമം തുടങ്ങിയതായും കൊച്ചി ഡിസിപി എസ് ശശിധരന്‍ പറഞ്ഞു.

വയനാട് തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ 30 കിലോ കഞ്ചാവും പിടികൂടി. കേസില്‍ കോഴിക്കോട് മാവൂര്‍ സ്വദേശി രാജീവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

അതേസമയം കുഞ്ചത്തൂരില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. പെരളക്കട്ട സ്വദേശി മുഹമദ് മുസ്തഫയെ അറസ്റ്റ് ചെയ്തു. ചെറിയ കവറില്‍ സൂക്ഷിച്ച നിലയിലായിരുന്നു സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎ.