പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നു, ശക്തമായ നടപടിയുണ്ടാകും; കാനം

പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നു, ശക്തമായ നടപടിയുണ്ടാകും; കാനം

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ. ബ്രീട്ടീഷ് ഭരണത്തിന്റെ പിന്തുടർച്ചയാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്സ്. അവരുടെ ദാസ്യവേലയുടെ കഥകൾകേട്ട് തരിച്ചിരുന്നു പോയിട്ടുണ്ട്. കഴിഞ്ഞ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് കോടിയേരി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് 2008, 09, 10 കാലങ്ങളിലും ഈ ഉത്തരവ് ആവർത്തിച്ചു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥരോ തുടർന്നുവന്ന സർക്കാരോ ഈ ഉത്തരവ് പ്രാവർത്തികമാക്കാൻ ശ്രമിച്ചില്ല എന്നതാണ് വസ്തുത. 3000 നും നാലായിരത്തിനും ഇടയ്ക്ക് ക്യാമ്പ് ഫോളേവേഴ്സ് വേണ്ടിടത്ത് 1123 പേരാണ് ഈ തസ്തികയിൽ ഉള്ളത്. ഇവരുടെ നിയമനം പി എസ് സിക്ക് വിട്ടിരുന്നെങ്കിലും സ്പെഷ്യൽ റൂൾസ് കൊടുക്കാത്തിനാൽ പി എസ് സി അത് ഏറ്റെടുത്തിരുന്നില്ല. ശമ്പള പരിഷ്‌കരണത്തിന്റെ കാര്യത്തിൽ ഈ വിഭാഗം അവഗണനയാണ് നേരിടുന്നത്. മറ്റ് സർക്കാർ ജോലിക്കാർക്ക് ശമ്പള പരിഷ്‌കരണം ഏർപ്പെടുത്തുമ്പോൾ ഇവരുടെ ഫയയർ ഉദ്യോഗസ്ഥർ തട്ടിക്കളിക്കുന്നതിനാൽ അർഹമായ ശമ്പളം പോലും ഇവർക്ക് ലഭിക്കുന്നില്ല. ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്യാനും പരിഹാരം കാണുന്നതിനുമായി 20ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. പൊലീസ് അല്ലെങ്കിലും പൊലീസിന്റെതായ എല്ലാ ജോലിയും നിർവഹിക്കുന്ന ഇവരോട് മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. കൊലപാതകക്കുറ്റത്തിന് കേസെടുക്കാനാവില്ലെന്നാണ് പറയുന്നത്. എന്നാൽ ഉത്തരവാദിതത്തിൽ നിന്നും ഒഴിഞ്ഞു മാറിയതിനെതിരെ കർശന നടപടി ഉണ്ടാകണം. എന്തിന്റെ പേരിലായാലും ഒരു ചെറുപ്പക്കാരനെ തല്ലിക്കൊല്ലാൻ ആർക്കും അവകാശമില്ല. നിയമപാലകർ നിയമം ലംഘിച്ചാലും അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ലോക്കപ്പ് കൊലപാതകങ്ങൾ ആദ്യമായല്ല. തെറ്റു ചെയ്യുന്നവരെ സർക്കാർ സംരക്ഷിക്കുന്നുണ്ടോ എന്ന് മാത്രം നോക്കിയാൽ മതി. സർക്കാരിന്റെ അനുമതിയില്ലാതെ ടൈഗർ ഫോഴ്സ് രൂപീകരിച്ച സംഭവത്തിലും നടപടി ഉണ്ടാകണം. കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് സേനയിൽ സ്ഥാനമില്ലെന്ന് വന്നാലേ ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കൂ. എങ്കിൽ മാത്രമേ പൊലീസ് സേനയ്ക്ക് നഷ്ടപ്പെട്ട യശസ് വീണ്ടെടുക്കാനാവൂ എന്നും അദ്ദഹം ചൂണ്ടിക്കാട്ടി. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ അധ്യക്ഷത വഹിച്ചു. കവി കരീപ്പുഴ ശ്രീകുമാർ, സപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, അഡ്വ. വി ബി ബിനു, എഐവൈഎഫ് നേതാക്കളായ മഹേഷ് കക്കത്ത്, പ്രശാന്ത് രാജൻ, മനോജ് ജോസഫ്, പി പ്രദീപ്, എബി കുന്നേപ്പറമ്പിൽ, പിഎസ്എം ഹുസൈൻ, എഐഎസ്എഫ് നേതാവ് ശുഭേഷ് സുധാകരൻ, ജോൺ വി ജോസഫ്, എലിക്കുളം ജയകുമാർ, ടി സി ബിനോയി എന്നിവർ സംസാരിച്ചു.