
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിപ്പോര് കടുക്കുമ്പോള്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം ശക്തം.
സതീശൻ അനുകൂലികള്‍ പോസ്റ്റുകളായും കെസിയുടെ ഫേസ്ബുക്ക് പേജിലെ കമന്റുകളായും ആക്ഷേപിക്കലും വിമര്‍ശനവും തുടരുകയാണ്. മുഖ്യമന്ത്രിയായി എവിടെ മത്സരിച്ചാലും കെസിയെ തോല്‍പ്പിക്കുമെന്നാണ് ഒരുപാട് കമന്റുകളില്‍ പറയുന്നത്.
രാഹുല്‍ ഗാന്ധിയുടെ പേജിലും വി ഡി സതീശനെ പിന്തുണച്ചും കെസിയെ വിമര്‍ശിച്ചും ഒരുപാട് കമന്റുകള്‍ വരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി സ്ഥാനത്തിനായി കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല പക്ഷങ്ങള്‍ അരയും തലയും മുറുക്കിയിരിക്കുകയാണ്. എംഎല്‍എമാരുടെ പിന്തുണ കെ സി പക്ഷത്തിനാണ് കൂടുതലെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍.
എന്നാല്‍ എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എം എല്‍ എമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് കണ്ടപ്പോള്‍, കെ സി പക്ഷത്തിന്റെ കണക്കുകളെല്ലാം തെറ്റിയെന്നാണ് വി ഡി പക്ഷവും ആർ സി പക്ഷവും പറയുന്നത്. കെ സിക്ക് കൂട്ടമായി പിന്തുണ നല്‍കിയിരുന്ന എം എല്‍ എമാർ ഒറ്റയ്ക്കൊറ്റക്കുള്ള കണക്കെടുപ്പില്‍ അഭിപ്രായം മാറ്റിയെന്നാണ് ഇരുപക്ഷത്തിന്റെയും വാദം.
40 ലധികം പേരുടെ പിന്തുണ എന്ന കെ സി പക്ഷത്തിന്റെ കണക്ക് തെറ്റാണെന്ന് വി ഡി – ആർ സി പക്ഷങ്ങള്‍ വ്യക്തമാക്കി. 30 മുതല്‍ 35 വരെ എം എല്‍ എ മാരുടെ പിന്തുണ തങ്ങള്‍ക്കാണെന്നാണ് വി ഡി പക്ഷം പറയുന്നത്. 23 പേരുടെ പിന്തുണ എന്നാണ് ചെന്നിത്തല പക്ഷത്തിന്റെ അവകാശ വാദം.







