
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജോസ് കെ മാണി ഏതു മണ്ഡലത്തിലായിരിക്കും മത്സരിക്കുക:പാലായോ തിരുവമ്പാടിയോ? സോഷ്യൽ മീഡിയയിൽ ചർച്ചയായി കേരളാ കോൺഗ്രസ് രാഷ്ട്രീയം
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പാലായില്‍ മത്സരിക്കുമോ? അതോ മറ്റ് വല്ല മണ്ഡലത്തിലുമാകുമോ?
അങ്ങനെയെങ്കില്‍ ജോസ് കെ മാണി ഏത് മുന്നണിയുടെ ഭാഗമായാകും മത്സരിക്കുന്നത്?, തുടങ്ങിയ ചർച്ചകളാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും മറ്റും സജീവമായി നടക്കുന്നത്. ജോസ് കെ മാണി എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ എത്തുമെന്നുള്ള വാർത്തകളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാക്കള്‍ ആരും തന്നെ ഇത് നിഷേധിക്കുന്നുമില്ല.
ജോസ് കെ മാണി എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ എത്തിയാല്‍ അവിടെ യു.ഡി.എഫ് സ്ഥാനാർഥിയാകുക പ്രയാസമുള്ള കാര്യമാണ്. പാലായില്‍ നിലവിലെ എം.എല്‍.എ മാണി സി കാപ്പൻ ഉണ്ട്. അദ്ദേഹം ജോസ് കെ മാണിയ്ക്കു വേണ്ടി സീറ്റൊഴിഞ്ഞു കൊടുക്കാൻ തയ്യാറായെന്ന് വരില്ല. അഥവാ കാപ്പനെ എതിർത്തുകൊണ്ട് യു.ഡി.എഫ് ജോസ് കെ മാണിയ്ക്ക് പാലാ സീറ്റ് നല്‍കിയാല്‍ മാണി.സി.കാപ്പൻ എല്‍.ഡി.എഫ് പിന്തുണയോടെ പാലായില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായെന്നിരിക്കും. ഇതും പാലായില്‍ ജോസ്.കെ.മാണിയുടെ വിജയത്തിന് ഭീഷണിയാണ്.
മാണി സി കാപ്പന് പാലായില്‍ രാഷ്ട്രീയത്തേക്കാളുപരി വ്യക്തിപരമായി വോട്ടുണ്ട്. ഇത് കണ്ണടച്ച് നിഷേധിക്കാവുന്ന ഒന്നല്ല. ജോസ് കെ മാണിയുടെ പിതാവ് സാക്ഷാല്‍ കെ.എം.മാണി മത്സരിക്കുമ്ബോള്‍ പോലും മാണി സാറിനെ വിറപ്പിച്ചു വിട്ട പാരമ്ബര്യമാണ് പാലായില്‍ മാണി സി കാപ്പനുള്ളത്. അതുകൊണ്ട് മാണി സി കാപ്പൻ ഉള്ളിടത്തോളം കാലം ജോസ് കെ മാണിയ്ക്ക് പാല ഒരു സുരക്ഷിതമണ്ഡലം എന്ന് പറയാൻ പറ്റില്ല. എന്നാല്‍ പകരം മറ്റൊരു മണ്ഡലം തേടുന്നത് ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിൻ്റെ പ്രശ്നം കൂടിയാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസ് കെ മാണി യു.ഡി.എഫില്‍ എത്തിയാല്‍ മുസ്ലിംലീഗ് തങ്ങളുടെ കൈവശം വെച്ചിരിക്കുന്ന തിരുവമ്പാടി സീറ്റ് വിട്ടു നല്‍കാൻ തയാർ ആണെന്ന് പറയുന്നു. അതിൻ്റെ നിജസ്ഥിതി എത്രമാത്രം ഉണ്ടെന്നൊന്നും പറയാൻ സാധിക്കുന്നതല്ല. തിരുവമ്പാടി സീറ്റില്‍ ജോസ് കെ മാണി ജയിക്കുകയും യു.ഡി.എഫ് അധികാരത്തില്‍ എത്തുകയും ചെയ്താല്‍ മന്ത്രിയാകാൻ കഴിയും എന്ന ഫോർമുലയാണ് ഉരിത്തിരിയുന്നത്. പക്ഷേ, ക്രിസ്ത്യൻ സമുദായത്തിനും മുസ്ലിം സമുദായത്തിനും ഒരുപോലെ മുൻ തൂക്കമുള്ളതാണെങ്കില്‍ പോലും കാലാകാലങ്ങളായി എല്‍.ഡി.എഫിനെയും വിജയിപ്പിക്കുന്ന മണ്ഡലം കൂടിയാണ് തിരുവമ്ബാടി.
സിപിഎമ്മിലെ പ്രമുഖനായ നേതാവ് മത്തായി ചാക്കോ അന്തരിച്ചപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ തോല്‍പ്പിച്ച് സി.പി.എമ്മിലെ ജോർജ് എം തോമസ് വിജയിച്ച മണ്ഡലമാണ് തിരുവമ്ബാടി. ബിഷപ്പും പള്ളീലച്ചന്മാരും ഒന്നിച്ച് എല്‍.ഡി.എഫിനെതിരെ ഇറങ്ങിയിട്ടും വിജയം എല്‍.ഡി.എഫിനായിരുന്നു എന്നതാണ് സത്യം. അങ്ങനെയൊരു സ്ഥലത്ത് ജോസ് കെ മാണി മത്സരിച്ചാല്‍ സ്ഥിതി എന്താകും. ഫലം മറിച്ചായാല്‍ അത് കേരളാ കോണ്‍ഗ്രസിൻ്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം.. പിന്നെ എന്തുകൊണ്ട് പാലായില്‍ ജോസ് കെ മാണിയ്ക്ക് എല്‍.ഡി.എഫ് സ്ഥാനാർത്ഥിയായി കൂടാ.
അവിടെ പി സി ജോർജിൻ്റെ മകൻ ഷോണ്‍ ജോർജ് ബി.ജെ.പി സ്ഥാനാർത്ഥിയായി വന്നാല്‍ ജോസ് കെ മാണിയ്ക്ക് പാലായില്‍ കാപ്പനെ മറികടന്ന് വിജയിക്കാൻ പ്രയാസമുണ്ടാകില്ലെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്. പി.സി ജോർജും മകൻ ഷോണ്‍ ജോർജും ഇപ്പോള്‍ ബി.ജെ.പി പാളയത്തില്‍ ആണ്. ഇവർ രണ്ടുപേരും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാർത്ഥികളാകുമെന്ന് കാര്യം തീർച്ചയാണ്. പി.സി ജോർജ് പൂഞ്ഞാറില്‍ തന്നെയാകും മത്സരിക്കുക, ഷോണ്‍ ജോർജ് കാഞ്ഞിരപ്പള്ളിയിലോ പാലായിലോ മത്സരിക്കുമെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
ഷോണ്‍ പാലായില്‍ ബി.ജെ.പി സ്ഥാനാർത്ഥിയായാല്‍ നല്ലൊരു വോട്ട് പിടിക്കുമെന്നാണ് പാർട്ടി കരുതുന്നത്. ഹൈന്ദവ ക്രൈസ്തവ വോട്ടുകളിലാവും ഷോണ്‍ വിള്ളലുണ്ടാക്കുക. ഇത് യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പനെയാകും ബാധിക്കുക. പാലായില്‍ ശക്തനായ ഒരു ബി.ജെ.പി സ്ഥാനാർത്ഥി വന്നാല്‍ ഫലം എല്‍.ഡി.എഫിന് അനുകൂലമാകാൻ എളുപ്പമാണ്. ചെങ്ങന്നൂരും വട്ടിയൂർക്കാവും ഒക്കെ ഉദാഹരണം. ശക്തനായ ബി.ജെ.പി സ്ഥാനാർത്ഥി ഈ മണ്ഡലങ്ങളില്‍ വരുന്നതുവരെ ഈ മണ്ഡലങ്ങള്‍ യു.ഡി.എഫിൻ്റെ കൈകളിലായിരുന്നു വളരെക്കാലം.
ഇവിടെ ശക്തനായ ബി.ജെ.പി സ്ഥാനാർത്ഥികള്‍ മത്സരിക്കാനെത്തിയപ്പോള്‍ ഫലം എല്‍.ഡി.എഫിന് അനുകൂലമായി. ഇത് തന്നെയാകും പാലായിലും സംഭവിക്കുക. ഷോണ്‍ ജോർജിനെ പോലെയൊരു ശക്തനായ ബി.ജെ.പി സ്ഥാനാർത്ഥി പാലായില്‍ മത്സരിക്കാൻ എത്തിയാല്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഫലം എല്‍.ഡി.എഫിന് അനൂകൂലമാകാനും സാധ്യതയുണ്ട്. ജോസ് കെ മാണിയെ സംബന്ധിച്ച് ഒരു ഉയർത്തെഴുന്നേല്‍പ്പിനുള്ള തെരഞ്ഞെടുപ്പാകും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ്.