
തലശേരി: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബി.ഡി.എസ് വിദ്യാർഥി ആർ.എൽ നിതിൻ രാജിന്റെ മരണത്തിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ നാളെ കോടതി വിധി പറയും.
ആത്മഹത്യാപ്രേരണ കുറ്റത്തിൽ ഒളിവിൽ കഴിയുന്ന കോളജിലെ ഓറൽപതോളജി ആൻഡ് മൈക്രോബയോളജി മേധാവി ഡോ. എം.കെ റാം, അസോസിയേറ്റഡ് പ്രൊഫ. ഡോ.കെ.ടി സംഗീത നമ്പ്യാർ എന്നിവർ തലശേരി ജില്ലാസെഷൻസ് കോടതിയിൽ (4) നൽകിയ മുൻകൂർ ജാമ്യഹരജിയിലാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും കുടുംബത്തിന്റെയും വാദംകേട്ട ശേഷം വിധി പറയാൻ മാറ്റിയത്.
ഒന്നാം പ്രതിയായ എം.കെ റാം ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്നും നിതിന്റെ ആത്മഹത്യക്ക് കാരണം ലോൺ ആപ്പുകാരുടെ ഭീഷണിയാണെന്നും മരണദിവസം സംഭവസ്ഥലത്ത് റാം ഉണ്ടായിരുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ കിഷോർ വാദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ഡോ. റാം സംഭവ ദിവസം സ്റ്റാഫ് റൂമിൽ നിന്നു ഇറങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യം ഉൾപ്പെടെ കോടതിയിൽ സമർപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ എതിർത്തു.
ലോൺആപ്പുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് പ്രിൻസിപ്പലിന്റെ ചേംബറിൽ നിതിൻ രാജിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമ്പോൾ സമീപമുള്ള സ്റ്റാഫ് റൂമിൽ ഡോ. റാം ഉണ്ടായിരുന്നു. പ്രിൻസിപ്പലിന്റെ മുറിയിൽ എന്താണ് നടക്കുന്നതെന്നറിയാനുള്ള ഉത്കണ്ഠയിൽ ഇടയ്ക്കിടെ ഡോ. റാം സ്റ്റാഫ് റൂമിൽ നിന്നും പുറത്തേക്ക് വന്ന് ശ്രദ്ധിക്കുന്നതും ദൃശ്യങ്ങളിൽ കാണാമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു.









