
ചെന്നൈ: അതീവ സുരക്ഷയുള്ള ഇവിഎം കൗണ്ടിങ് സെന്‍ററിലെ സിസിടിവി കണ്‍ട്രോള്‍ റൂമിലിരുന്ന് നടൻ വിജയ്‍യുടെ പുതിയ ചിത്രം ‘ജനനായകൻ’ കണ്ടതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന് ജോലി ചെയ്തിരുന്നയാളാണ് പിടിയിലായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ കരാർ അടിസ്ഥാനത്തില്‍ നിയമിച്ച സിസിടിവി ടെക്നിക്കല്‍ ഹെഡ് യുവരാജ് (36) ആണ് അറസ്റ്റിലായത്.
തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന അണ്ണാ യൂണിവേഴ്സിറ്റിയിലെ കണ്‍ട്രോള്‍ റൂമിലിരുന്ന് ഇയാള്‍ തന്റെ ലാപ്ടോപ്പില്‍ സിനിമ കാണുകയും അതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്ക്ഗ്രൗണ്ടില്‍ സിസിടിവി ദൃശ്യങ്ങള്‍ തെളിയുന്ന സ്ക്രീനുകള്‍ സഹിതമാണ് ഇയാള്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത് നിമിഷങ്ങള്‍ക്കകം വൈറലായതോടെ വലിയ സുരക്ഷാ വിവാദത്തിന് വഴിമാറി.
ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ലംഘനം ബോധ്യപ്പെട്ടത്. വോട്ടിംഗ് യന്ത്രങ്ങള്‍ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പാണ് യുവരാജ് വ്യാജപതിപ്പ് കണ്ടതെന്ന് പൊലീസ് കണ്ടെത്തി.
തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനും ഐടി നിയമപ്രകാരവും കൊട്ടുർപുരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.







