പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ ; പ്രതികളെ വിദഗ്ധമായി പിടി കൂടിയത് പുത്തൻകുരിശ് ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ ; പ്രതികളെ വിദഗ്ധമായി പിടി കൂടിയത് പുത്തൻകുരിശ് ഡി.വൈ എസ്‌.പി വി.എ നിഷാദ് മോനും സംഘവും

സ്വന്തം ലേഖകൻ

കോട്ടയം: പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 69 പവൻ സ്വർണ്ണം കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ എസ്.എൻ പുരം നെല്ലിപ്പറമ്പത്ത് ബൈജു (28), നോർത്ത് പറവൂർ കാഞ്ഞിരപറമ്പിൽ നിസാർ (26) എന്നിവരെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 27ന് രാത്രി ഇരുപ്പച്ചിറ നണ്ണാൽപ്പറമ്പിൽ (മയൂഖം) രഞ്ജിത്ത് ആർ നായരുടെ വീട്ടിൽ നിന്നുമാണ് സ്വർണ്ണം കവർച്ച നടത്തിയത്. സംഭവസമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് ലഭിച്ച പരാതിയിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കൊടുങ്ങല്ലൂരുള്ള ലോഡ്‌ജിൽ നിന്നുമാണ് പ്രതികൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നും 47 പവനോളം സ്വർണ്ണാഭരണം പോലീസ് കണ്ടെടുത്തു. സ്കൂട്ടറിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് രണ്ടംഗ സംഘം മോഷണത്തിന് കയറിയത്. മുൻവശത്തെ വാതിൽ പൊളിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് അവിടെയുണ്ടായിരുന്ന ഗോവണി ഉപയോഗിച്ച് രണ്ടാം നിലയിൽ കയറി വാതിൽ തുറന്ന് അലമാരിയിൽ സൂക്ഷിച്ച സ്വർണ്ണം കവർന്ന് കടന്നുകളയുകയായിരുന്നു.

അന്ന് രാത്രി തന്നെ മറ്റൊരു വീട്ടിൽ കയറി മോഷ്ടിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ കൊടുങ്ങല്ലൂരിലുള്ള ലോഡ്‌ജിൽ ഉണ്ടെന്ന് അറിഞ്ഞത്. പോലീസ് ലോഡ്ജ് വളഞ്ഞ് പിടികൂടുകയായിരുന്നു. മോഷണത്തിനായി എത്തിച്ചേർന്ന സ്കൂട്ടറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും കറുത്ത മാസ്ക് ഉൾപ്പെടെയുള്ള മറ്റ് വസ്തുക്കളും പോലീസ് കണ്ടെടുത്തു.

ബൈജുവിനെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 16 കേസ്സുകളുണ്ട്. റൂറൽ ജില്ലയിൽ മാത്രം 10 കേസ്സുകൾ നിലവിൽ ഉണ്ട്. പ്രതികൾക്കെതിരെ കൂടുതൽ കേസ്സുകൾ ഉണ്ടോ എന്ന് അന്വേഷിച്ചുവരുന്നു. അന്വേഷണ സംഘത്തിൽ ഡി.വൈ എസ്‌.പി വി. എ നിഷാദ് മോൻ, ഇൻസ്പെക്ടർ അബ്ബാസ് അലി.എം, സബ്ബ് ഇൻസ്പെക്ടർമാരായ ശ്രീദേവി കെ.എസ്, രാജേഷ് കെ.കെ, ജി.ശശിധരൻ (രാമമംഗലം), അസി.സബ്ബ് ഇൻസ്പെക്ടർമാരായ ബിജു ജോൺ, സുരേഷ് കുമാർ.കെ.കെ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബി. ചന്ദ്രബോസ്, അഖിൽ.പി.ആർ, കെ.ജി.ജോസഫ് (നോർത്ത് പറവൂർ) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്.

പ്രതികളെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ലഭിക്കാതിരുന്നിട്ടുകൂടി 5 ദിവസത്തിനുള്ളിൽ 45 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച സംഘത്തെ പിടികൂടാൻ കഴിഞ്ഞത് പോലീസിൻറെ അന്വേഷണമികവാണ്. പ്രതികളുമായി പോലീസ് കൊടുങ്ങല്ലൂരിൽ തെളിവെടുപ്പ് നടത്തി . ഫിങ്കർപ്രിൻ്റ ഫോറൻസിക്, സൈബർ സെൽ, ഡോഗ് സ്ക്വാഡ് തുടങ്ങിയവരും അന്വേഷണത്തിൻറെ ഭാഗമായിരുന്നു.