
ടെഹ്റാൻ: ലെബനൻ – ഇസ്രായേല്‍ വെടിനിർത്തലിന്റെ ശേഷിക്കുന്ന കാലയളവില്‍ ഹോർമുസ് കടലിടുക്ക് പൂർണമായും തുറക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പ്രഖ്യാപിച്ചു.
എക്‌സിലെ പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. എല്ലാ വാണിജ്യ കപ്പലുകള്‍ക്കും ഹോർമുസ് പാത തുറന്ന് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ലെബനനിലെ വെടിനിർത്തലിന് അനുസൃതമായി, ഹോർമുസ് കടലിടുക്ക് വഴിയുള്ള എല്ലാ വാണിജ്യ കപ്പലുകളുടെയും പാത ശേഷിക്കുന്ന വെടിനിർത്തല്‍ കാലയളവില്‍ പൂർണ്ണമായും തുറന്നിരിക്കുന്നുവെന്ന് അരഗ്ചി എക്‌സില്‍ എഴുതി. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സോഷ്യല്‍ മീഡിയയില്‍ സ്ഥിരീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വ്യാഴാഴ്ച ട്രംപ് ലെബനനും ഇസ്രായേലും തമ്മില്‍ 10 ദിവസത്തെ വെടിനിർത്തല്‍ കരാർ പ്രഖ്യാപിക്കുകയും ഇരു രാജ്യങ്ങളുടെയും നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കാൻ ശ്രമിക്കുകയാണെന്നും അറിയിച്ചിരുന്നു.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാറിലെത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വെടിനിർത്തല്‍ കരാർ വന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷമാണ് കരാർ ഉണ്ടായതെന്ന് ട്രംപ് പറഞ്ഞു.



