
ഇന്‍ഡിഗോ വിമാനത്തിലെ സംഘര്‍ഷം; ഇ പി ജയരാജനെതിരായ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നോട്ടീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിയിട്ട സംഭവത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരായ കേസ് അവസാനിപ്പിക്കാനൊരുങ്ങി പൊലീസ്.
എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാര്‍ക്ക് നോട്ടീസയച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷം ജൂണ്‍ പന്ത്രണ്ടിന് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള മുഖ്യമന്ത്രിയുടെ വിമാനയാത്രയ്‌ക്കിടയിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ തലശ്ശേരി സ്വദേശി ഫര്‍സീൻ മജീദ്, പട്ടന്നൂര്‍ സ്വദേശി ആര്‍. കെ. നവീൻ എന്നിവര്‍ പ്രതിഷേധിക്കുകയായിരുന്നു.
പ്രതിഷേധനത്തിനിടയില്‍ ജയരാജൻ ഫര്‍സീൻ മജീദിനെയും നവീനിനെയും തള്ളിയിട്ടെന്നായിരുന്നു ആരോപണം. കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവാക്കള്‍ കോടതിയെ സമീപിച്ചു.
തുടര്‍ന്ന് സംഭവത്തില്‍ കേസെടുക്കാൻ കോടതി വലിയതുറ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. ജയരാജനെ കൂടാതെ മുഖ്യമന്ത്രിയുടെ പേഴ്സണ്‍ല്‍ സ്റ്റാഫുകളായ അനില്‍ കുമാര്‍, വി എം സുനീഷ് എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.