
കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദം; ഐടിയില്‍ കേരളത്തിന് പുറത്ത് ഉന്നത വിദ്യാഭ്യാസം; കോണ്‍ഗ്രസുകാരുടെ ‘വാസു അണ്ണന്റെ’ മകള്‍ എല്ലാ അറിവും ഉപയോഗിച്ചത് തട്ടിപ്പിനും; ആദ്യ കേസിന് ശേഷം ഷാരോണിനെ ജീവിത പങ്കാളിയാക്കി; പിന്നിട് തട്ടിപ്പുകളെല്ലാം ഒരുമിച്ച്; മുഖ്യപ്രതിയായ ഷാരോണും പ്രതിയാകുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
സ്വന്തം ലേഖിക
ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് ഒരുകോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി ഇന്ദുവിന്റെ ഭര്‍ത്താവ് ഷാരോണും പ്രതി.
ഇന്ദുവിനെ ചോദ്യം ചെയ്ത് പണമിടപാടുകള്‍ പരിശോധിച്ചശേഷമാണ് കലവൂര്‍ സ്വദേശിയായ ഷാരോണിനും തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയത്. ഒന്നാംപ്രതി ഇന്ദു(സാറ-35), ഇടനിലക്കാരനായ ചേര്‍ത്തല സ്വദേശി ശ്രീകുമാര്‍ (53) എന്നിവരെ ചേര്‍ത്തല പൊലീസ് നേരത്തെ പിടികൂടിയിരുന്നു. ഇന്ദുവിനെ തിങ്കളാഴ്ചയാണ് കോടതി കസ്റ്റഡിയില്‍വിട്ടത്. ഇതോടെ തട്ടിപ്പുനടത്തിയവരുടെ എണ്ണം മൂന്നാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തട്ടിപ്പില്‍ ഇയാളുടെ പങ്കിന് വ്യക്തമായ തെളിവ് പൊലീസിന് ലഭിച്ചു. ഇന്ദുവിന്റെയും ഷാരോണിന്റെയും പേരിലെ സംയുക്ത അക്കൗണ്ടിലേക്കാണ് ഇരകളില്‍ പലരും ലക്ഷങ്ങള്‍ കൈമാറിയത്. ഇന്ദുവിനെ തള്ളിപ്പറഞ്ഞ ഷാരോണ്‍ തട്ടിപ്പില്‍ ബന്ധമില്ലെന്നാണ് നേരത്തെ നല്‍കിയ മൊഴി.
കമ്പ്യൂട്ടർ സയന്‍സില്‍ ബിരുദം നേടിയ ഇന്ദു, കേരളത്തിന് പുറത്തും ഐ.ടി.യില്‍ പഠനം നടത്തിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ കത്തുകള്‍ ഉള്‍പ്പെടെയുള്ളവ വ്യാജമായി കമ്പ്യൂട്ടറിൽ തയ്യാറാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടർ ഇതുവരെ കണ്ടെത്താനായില്ല.
കോണ്‍ഗ്രസ് കുടുംബമായിരുന്നു ഇന്ദുവിന്റേത്. ഇന്ദുവിന്റെ അച്ഛന്‍ വാസുദേവന്‍ നായര്‍ മുന്‍ മന്ത്രി വി എസ് ശിവകുമാറിന്റെ വിശ്വസ്തനാണ്. അടുത്ത ബന്ധുവും. ശിവകുമാറിനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വന്നതും വാസുവണ്ണന്‍ എന്ന് കോണ്‍ഗ്രസുകാര്‍ വിളിക്കുന്ന വാസുദേവനാണ്. മന്ത്രിയായിരുന്നപ്പോള്‍ ശിവകുമാറിന്റെ പിഎ ആയിരുന്നു. മകളുമായി വാസുദേവന്‍ അകല്‍ച്ചയിലാണ്.
മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ ആദ്യ തട്ടിപ്പ് പിടിച്ചതോടെ തന്നെ കുടുംബം ഇന്ദുവിനെ കൈവിട്ടിരുന്നു. ഏറെ കാലം ഒളിവിലും കഴിഞ്ഞു. ഈ കേസില്‍ ഒത്തുതീര്‍പ്പ് നേടിയാണ് വീണ്ടും പുറത്തേക്ക് എത്തിയത്. അതിന് ശേഷമാണ് ഷാരോണിനെ വിവാഹം ചെയ്തതെന്നാണ് സൂചന. പിന്നീടും തട്ടിപ്പ് തന്നെ ഇന്ദു തുടര്‍ന്നു.
ഇന്ദു നായരും ഇന്ദു മേനോനും എന്നൊക്കെ അറിയപ്പെട്ടിരുന്നവര്‍ ഇന്ദു ഷാരോണും സാറയുമായി. പിന്നീട് ആലപ്പുഴ കേന്ദ്രീകരിച്ച് തട്ടിപ്പും നടത്തി. ഇതാണ് ഇപ്പോള്‍ കേസാകുന്നത്.
കോണ്‍ഗ്രസ് കുടുംബത്തിലെ അംഗമായ ഇന്ദു പിണറായി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇടതുപക്ഷത്തേക്ക് ചാഞ്ഞിരുന്നു. ബിജെപി നേതാക്കളുമായും അടുപ്പമുണ്ടായിരുന്നു. ഫെയ്‌സ്ബുക്കിലും മറ്റും ഇടത് പ്രചരണവുമായി നിറയുമ്പോഴായിരുന്നു ആദ്യ കേസും വിവാദവും ഉണ്ടാകുന്നത്. അന്ന് രാഷ്ട്രീയ സൗഹൃദങ്ങള്‍ കാരണം അറസ്റ്റിലേക്ക് പോകാതെ നോക്കാന്‍ ഇന്ദുവിനായിരുന്നു.
എന്നാല്‍ ആലപ്പുഴയിലെ തട്ടിപ്പില്‍ അതിനുള്ള അവസരമുണ്ടായില്ല.
കലവൂരിലെ കൊലക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് ഇന്ദുവിന്റെ ഭര്‍ത്താവ് ഷാരോണ്‍. പൊതുമേഖല സ്ഥാപനങ്ങളിലും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും ജോലി വാഗ്ദാനംചെയ്താണ് ഇവര്‍ സംസ്ഥാനവ്യാപക തട്ടിപ്പ് നടത്തിയത്. 38 പേരില്‍ നിന്ന് മൂന്ന് മുതല്‍ 8.5 ലക്ഷംവരെ തട്ടിയതായാണ് മൊഴി.