
ഇടുക്കി: ഇടുക്കിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് വാഹനങ്ങൾ മോഷ്ടിക്കുകയും പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ കടന്നുകളയുകയും ചെയ്ത യുവാവ് പൊലീസിൻ്റെ പിടിയിലായി.
മുണ്ടക്കയം കൊക്കയാർ സ്വദേശി അമലാഭവൻ ഉണ്ണിക്കുട്ടനാണ് (25) സിനിമാ ശൈലിയിലുള്ള മോഷണ പരമ്പരയ്ക്കൊടുവിൽ പെരുവന്താനം ഹൈവേ പൊലീസിൻ്റെ വലയിലായത്.
നെടുങ്കണ്ടത്തുനിന്ന് ഓട്ടോറിക്ഷയും പിന്നീട് അത് ഉപേക്ഷിച്ച് പാമ്പാടുംപാറയിൽനിന്ന് ജീപ്പും മോഷ്ടിച്ചാണ് ഇയാൾ കടന്നുകളഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുലർച്ചെ രണ്ട് മണിയോടെയാണ് ഉണ്ണിക്കുട്ടൻ മോഷണ പരമ്പര ആരംഭിച്ചത്. നെടുങ്കണ്ടം ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ സർവീസ് നടത്തുന്ന മാളിയേക്കൽ ജോബിൻ ജെയിംസിൻ്റെ ഓട്ടോറിക്ഷയാണ് പ്രതി ആദ്യം ലക്ഷ്യമിട്ടത്.
മുൻവശത്തെ വയറുകൾ വിച്ഛേദിച്ച് നേരിട്ട് കണക്ഷൻ നൽകി വാഹനം സ്റ്റാർട്ടാക്കിയ ശേഷം കുമളി – മൂന്നാർ സംസ്ഥാനപാതയിലൂടെ ഇയാൾ അതിവേഗം പാഞ്ഞു. ഓട്ടോറിക്ഷയുമായി പുലർച്ചെയോടെ പാമ്പാടുംപാറയിൽ എത്തിയപ്പോഴാണ് ടൗണിൽ നിർത്തിയിട്ടിരുന്ന ജീപ്പ് പ്രതിയുടെ ശ്രദ്ധയിൽപ്പെട്ടത്.
പാമ്പാടുംപാറ വിളയിൽ വി എസ് രാജൻ്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ വാഹനം. തുടർന്ന് ഓട്ടോറിക്ഷ അവിടെ ഉപേക്ഷിച്ച പ്രതി, ജീപ്പിൻ്റെയും വയറുകൾ അറുത്തു.
കട്ടപ്പനയിലെ പെട്രോള്‍ പമ്പില്‍ എത്തിയ ഉണ്ണിക്കുട്ടൻ ഫുള്‍ ടാങ്ക് പെട്രോള്‍ അടിക്കുവാൻ ആവശ്യപ്പെട്ടു. പെട്രോള്‍ അടിച്ചശേഷം വാഹനം നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു.
പമ്പ് ജീവനക്കാർ ഉടൻതന്നെ കട്ടപ്പന പോലീസില്‍ വിവരം അറിയിച്ചതിനെത്തുടർന്ന് വിവിധ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി.
ഇതേത്തുടർന്ന് പെരുവനന്താനം ഹൈവേ പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ജീപ്പുമായി ഉണ്ണിക്കുട്ടനെ പിടികൂടിയത്.
ഇതേസമയം ആദ്യം മോഷ്ടിച്ച ഓട്ടോറിക്ഷ നിർത്താതെയാണ് ഉണ്ണിക്കുട്ടൻ കടന്നത്. ഇതാണ് പ്രതിയിലേക്ക് വേഗത്തില്‍ എത്തുവാൻ പോലീസിന് സഹായകമായത്. ഉണ്ണിക്കുട്ടൻ ലഹരിമരുന്ന് കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ വാഹനം പൊളിച്ചുവിറ്റതിലടക്കം കേസുണ്ട്. നെടുങ്കണ്ടത്ത് കഴിഞ്ഞ കുറച്ചുനാളുകളായി എസ്റ്റേറ്റുകളില്‍ വെല്‍ഡിംഗ് ജോലികള്‍ ചെയ്തുവരികയായിരുന്നു ഇയാള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







