
ഐബി ഉദ്യോഗസ്ഥയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു; പ്രതിക്കൂട്ടിൽ സഹപ്രവർത്തകനായ ഉദ്യോഗസ്ഥൻ; സഹപ്രവർത്തകനുമായുണ്ടായ സൗഹൃദം പ്രണയത്തിൽ കലാശിച്ചു; വിവാഹത്തെ കുറിച്ച് പറഞ്ഞപ്പോൾ യുവാവിന് മറ്റൊരു പെൺകുട്ടിയോട് താൽപ്പര്യം; മരണകാരണം പ്രണയനൈരാശ്യമെന്ന് പ്രാഥമിക നിഗമനം; അവസാനമായി ഫോണിൽ സംസാരിച്ചത് ആരോട് എന്നതിൽ വിശദമായ അന്വേഷണം
പത്തനംതിട്ട: രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥ മേഘയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം നൽകിയ പരാതിയിലെ അന്വേഷണം എത്തി നിൽക്കുന്നത് പ്രണയ നൈരാശ്യത്തിൽ. ഐബിയിലെ തന്നെ ഉദ്യോഗസ്ഥനാണ് പ്രതിക്കൂട്ടിൽ.
മേഘയും ഈ ഉദ്യോഗസ്ഥനും തമ്മിൽ അടുത്ത സുഹൃത്തുക്കളായിരുന്നു. എന്നാൽ, യുവാവിന് വിവാഹത്തോട് താൽപ്പര്യമില്ല. ഇതാണ് മേഘയെ അലട്ടിയെ പ്രശ്‌നം. മേഘ വിവാഹം കഴിക്കാൻ ആഗ്രഹിച്ച യുവാവിന് മറ്റൊരു പെൺകുട്ടിയെ കല്യാണം കഴിക്കാനായിരുന്നു ഇഷ്ടം. ഇത് മനസ്സിലായതോടെയാണ് ആത്മഹത്യയിലേക്ക് മേഘ പോയതെന്നാണ് നിഗമനം.
ഈ യുവാവുമായുള്ള മേഘയുടെ അടുപ്പം വീട്ടുകാരോടും മേഘ പങ്കുവച്ചതായി സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് കുടുംബം പരാതി നൽകുന്നത്. മേഘ ജോലിയിൽ പ്രവേശിച്ചിട്ട് ഒരു വർഷമായിട്ടുള്ളൂവെന്നും എന്തെങ്കിലും പ്രശ്‌നമുള്ളതായി അറിയില്ലെന്നും അമ്മാവൻ ശിവദാസൻ വ്യക്തമാക്കി. സംഭവത്തിൽ വിശദ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി ഐ.ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ഐ.ബിയും പേട്ട പൊലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായ മേഘ (25)യെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തിൽ നിന്നിറങ്ങിയതായിരുന്നു മേഘ.
തിരുവനന്തപുരം പേട്ടക്കും ചാക്കക്കുമിടയിലെ റെയിൽ പാളത്തിൽ തിങ്കളാഴ്ച രാവിലെയാണ് 9.15 ഓടെ ട്രെയിൻ തട്ടിയത്. മൃതദേഹത്തിൽ നിന്ന് ലഭിച്ച ബ്യൂറോ ഓഫ് സിവിൽ ഏവിയേഷന്റെ ഐ ഡി കാർഡിൽ നിന്നാണ് മേഘയെ തിരിച്ചറിഞ്ഞത്.
തിങ്കളാഴ്ച രാവിലെ കൊല്ലം ഭാഗത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്പ്രസ് ട്രെയിൻ കടന്നു വരുന്നതിനിടെ ഫോണിൽ സംസാരിച്ച് നടന്നുവന്ന മേഘ പെട്ടെന്ന് പാളത്തിന് കുറുകെ തലവെച്ച് കിടക്കുകയായിരുന്നെന്നാണ് ലോക്കാ പൈലറ്റ് നൽകിയ വിവരം. പത്തനംതിട്ട അതിരുങ്കൽ കാരയ്ക്കാക്കുഴി പൂഴിക്കാട് വീട്ടിൽ റിട്ട. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ മധുസൂദനന്റെയും പാലക്കാട് കളക്ടറേറ്റ് ജീവനക്കാരി നിഷയുടെയും ഏക മകളാണ് മേഘ.
ഒരു മാസം മുമ്പ് കാരയ്ക്കാഴി ക്ഷേത്ര ഉത്സവത്തിൽ പങ്കെടുക്കാനാണ് മേഘ അവസാനമായി നാട്ടിലെത്തിയത്. ഫൊറൻസിക് സയൻസ് കോഴ്‌സ് പൂർത്തിയാക്കിയ മേഘ ഒരു വർഷം മുമ്പാണ് എമിഗ്രേഷൻ ഇമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോയിൽ ജോലിയിൽ പ്രവേശിച്ചത്. അതേസമയം, ഇന്നലെ രാവിലെ മകൾ തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും എന്നാൽ അപ്പോൾ മനസ്സിൽ വിഷമം ഉള്ളതായി തോന്നിയിരുന്നില്ലെന്നും അച്ഛൻ പറഞ്ഞു.
ഫോണിൽ വിളിച്ചിട്ട് ട്രാക്കിലേക്ക് പോയത് എന്തിനെന്ന് അറിയണമെന്നും അച്ഛൻ പ്രതികരിച്ചു. സംഭവ സമയം ആരോടാണ് ഫോണിൽ സംസാരിച്ചതെന്നാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. അപകടത്തിൽ മേഘയുടെ മൊബൈൽ ഫോൺ പൂർണമായും തകർന്നിരുന്നു. ഇനി സൈബർ പൊലീസിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിക്കാനാണ് നീക്കം.
ഐബിയിലെ സുഹൃത്തുമായാണ് സംസാരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഐബിയും മേഘയുടെ മരണത്തിൽ വിവര ശേഖരണം പൂർത്തിയാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.