play-sharp-fill
ഭർത്താവ് വിദേശത്തുള്ള യുവതിയെ കാണാൻ രാത്രി വീട്ടിൽ എത്തി: യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പ്രവാസി മലയാളിയെ തല്ലിക്കൊന്നു; തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും ആൾക്കൂട്ട കൊലപാതകം

ഭർത്താവ് വിദേശത്തുള്ള യുവതിയെ കാണാൻ രാത്രി വീട്ടിൽ എത്തി: യുവതിയുടെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് പ്രവാസി മലയാളിയെ തല്ലിക്കൊന്നു; തിരുവനന്തപുരത്തിന് പിന്നാലെ കൊല്ലത്തും ആൾക്കൂട്ട കൊലപാതകം

സ്വന്തം ലേഖകൻ

കൊല്ലം: മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ സംസ്ഥാന തലസ്ഥാനത്ത് തല്ലിക്കൊന്നതിന് പിന്നാലെ , കൊല്ലത്ത് അവിഹത്തിന്റെ പേരിൽ യുവാവിനെ രാത്രിയിൽ അക്രമി സംഘം ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തി. ഭർത്താവില്ലാത്ത നേരം നോക്കി രാത്രിയിൽ യുവതിയെ കാണാൻ എത്തി എന്ന് ആരോപിച്ചാണ് അക്രമി സംഘം സദാചാര ഗുണ്ടായിസം നടത്തി യുവാവിനെ തല്ലികൊന്നത്.

അഞ്ച് ദിവസം മുമ്പാണ് പ്രവാസിയെ ആള്‍ക്കൂട്ടം ആക്രമിച്ച്‌ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം ആണ്ടൂര്‍ സ്വദേശി അനില്‍ കുമാർ തിങ്കളാഴ്ചയാണ്  മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ത്രീ സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയെന്ന് ആരോപിച്ച്‌ സ്ത്രിയുടെ ഭര്‍ത്താവും സുഹൃത്തുകളും ചേര്‍ന്നായിരുന്നു മര്‍ദ്ദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഞ്ച് ദിവസം മുന്‍പാണ് വീടിന് സമീപത്ത് വെച്ച്‌ അഞ്ചംഗ സംഘം അനില്‍കുമാറിനെ മര്‍ദ്ദിച്ചത്. പരുക്കേറ്റ അനില്‍ കുമാറിനെ ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു. തലയ്ക്ക് പരിക്കേറ്റതിനെത്തുടര്‍ന്ന്  ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും  മരണപ്പെടുകയായിരുന്നു.

സംഭവത്തിന് ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ പേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് വീട്ടമ്മയുടെ ഭര്‍ത്താവ് സഹദേവന്‍ അടക്കം പത്തു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വിദേശത്തായിരുന്ന അനില്‍ കുമാര്‍ അഞ്ച് മാസം മുന്‍പാണ് നാട്ടില്‍ എത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

തിരുവനന്തപുരം  തിരുവല്ലത്ത് ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ യുവാവ് ദാരുണമായി കൊല്ലപ്പെട്ടതിന് പിന്നാലെയാണ്  കൊല്ലത്തും ക്രൂരത അരങ്ങേറിയത്. തിരുവനന്തപുരം വിഴിഞ്ഞം മുട്ടയ്ക്കാട് സ്വദേശി അജീഷാണ് മര്‍ദ്ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. പണം മോഷ്ടിച്ചു എന്നാരോപിച്ച്‌ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് അജീഷിനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അജീഷിന്റെ ജനനേന്ദ്രിയത്തിന് അടക്കം ലോഹം ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിച്ചതായും പോലീസ് പറയുന്നു.

ഇക്കഴിഞ്ഞ പതിനൊന്നാം തിയ്യതിയാണ് അജീഷിന് മര്‍ദ്ദനമേറ്റത്. വീടുമായി അടുത്ത ബന്ധം പുലര്‍ത്താത്ത അജീഷ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് കിടന്നുറങ്ങാറ് പതിവ്. മലപ്പുറം സ്വദേശിയായ ഒരാള്‍ തന്റെ ബാഗ് നഷ്ടപ്പെട്ടുവെന്ന് തമ്പാനൂര്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍മാരോട് പരാതിപ്പെട്ടിരുന്നു.

അജീഷിന്റെ രൂപമുളള ഒരാള്‍ ബാഗ് മോഷ്ടിച്ചു എന്നാണ് ഇയാള്‍ ആരോപിച്ചത്. ഇത് പ്രകാരം ചില ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് വിഴിഞ്ഞത്ത് എത്തി അജീഷിനെ മര്‍ദ്ദിക്കുകയായിരുന്നു. അജീഷിനെ വീട്ടില്‍ എത്തിച്ച്‌ വെട്ടുകത്തി അടുപ്പില്‍ വെച്ച്‌ ചൂടാക്കി ജനനേന്ദ്രിയത്തിനും വയറ്റിനും പൊള്ളല്‍ ഏല്‍പ്പിച്ചതായി പോലീസ് പറയുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ഈ ക്രൂരത നടന്നത്.

തുടര്‍ന്ന് പോലീസ് എത്തിയാണ് അജീഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയവെ രാവിലെയോടെ അജീഷ് മരണത്തിന് കീഴടങ്ങുകയായിരുന്നു. മര്‍ദ്ദനവും പൊള്ളലുമാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ 5 പേരെ പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ അജീഷിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ പകര്‍ത്തിയത് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ബാഗ് നഷ്ടപ്പെട്ടു എന്ന് പറഞ്ഞ മലപ്പുറം സ്വദേശിയേയും ഒരു ഓട്ടോ ഡ്രൈവറേയുമാണ് ഇനി കേസില്‍ പിടികൂടാനുളളതെന്ന് പോലീസ് പറയുന്നു.