
ഇലന്തൂർ നരബലി; മരിച്ച രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പൊലീസ്; അവയവങ്ങള്‍ വേര്‍പെടുത്തിയതു ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറന്‍സിക് വിദഗ്ധർ; ഒന്നിലധികം കത്തികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചു; കൊലപാതകങ്ങള്‍ക്കു പിന്നില്‍ അവയവ മാഫിയയോ?
പത്തനംതിട്ട: ഇലന്തൂർ നരബലിക്ക് വിധേയായ രണ്ട് സ്ത്രീകളുട മൃതദേഹങ്ങളില്‍ ആന്തരികാവയവങ്ങള്‍ ഇല്ലെന്ന് പൊലീസ്. കൊലപാതകങ്ങള്‍ക്കു പിന്നില്‍ അവയവ മാഫിയയാണോയെന്നു പരിശോധിക്കണം എന്ന ആവശ്യം ഉയരുന്നതിനിടെയാണു പൊലീസിന്റെ വെളിപ്പെടുത്തല്‍.
പത്മയുടെ മൃതദേഹം സംസ്‌കരിക്കും മുന്‍പ് അവയവങ്ങള്‍ വേര്‍പെടുത്തിയതു ശാസ്ത്രീയ രീതിയിലാണെന്നാണ് ഫൊറന്‍സിക് വിദഗ്ധരുടെ പ്രാഥമിക നിഗമനം. കേസിലെ രണ്ടും മൂന്നും പ്രതികളായ ഭഗവല്‍സിങ്ങിനും ഭാര്യ ലൈലയ്ക്കും ഇത്തരത്തില്‍ അവയവങ്ങള്‍ വേര്‍പെടുത്താനുള്ള കഴിവുണ്ടെന്നു പൊലീസ് കരുതുന്നില്ല.
മൃതദേഹം 56 ഭാഗങ്ങളാക്കി സംസ്‌കരിച്ചത് ഒന്നാം പ്രതി ഷാഫിയാണെന്നാണു മൊഴിയെങ്കിലും ഇക്കാര്യം വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് നിലപാട്. ഒന്നിലധികം കത്തികള്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തിന്റെ ഘടന കൃത്യമായി അറിയാവുന്നവര്‍ക്കു മാത്രമാണ് ഇതിനു കഴിയുക. ഇതു സംബന്ധിച്ച ചോദ്യത്തിനു മോര്‍ച്ചറിയില്‍ ജോലി ചെയ്തിട്ടുണ്ടെന്ന മറുപടിയാണു ഷാഫി നല്‍കിയത്.
അതേസമയം, ആന്തരിക അവയവങ്ങള്‍ മുറിച്ചു മാറ്റിയെന്നു പ്രതികള്‍ വ്യക്തമാക്കിയിരുന്നു. നരബലിയുടെ ഭാഗമായാണ് അവയവങ്ങള്‍ മുറിച്ച് മാറ്റിയത് എന്നും പറയുന്നു. പൊലീസും ഇതുതന്നെയാണ് സംശയിക്കുന്നത്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഇക്കാര്യം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.