ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണം നടപ്പാക്കണം: ഉത്തരവാദിത്വം ഉടമകൾക്കു മാത്രം; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

ഹോട്ടലുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണം നടപ്പാക്കണം: ഉത്തരവാദിത്വം ഉടമകൾക്കു മാത്രം; നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൊവിഡ് സമ്പർക്ക സാധ്യതയും സമൂഹ വ്യാപന സാധ്യതയും കണക്കിലെടുത്ത് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം. ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ചേർന്നാണ് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും നിയന്ത്രണം നിലവിലുണ്ടെങ്കിലും ജില്ലയിൽ ഇത് ലംഘിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നീരീക്ഷണവും നടപടികളും ശക്തമാക്കാൻ ജില്ലാ കളക്ടർ എം. അഞ്ജനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും ദുരന്ത നിവാരണ നിയമപ്രകാരവുമായിരിക്കും കേസെടുക്കുക. ഉൾനാടൻ മേഖലകളിൽ ഉൾപ്പെടെ പോലീസ് നിരീക്ഷണം ഊർജ്ജിതമാക്കും. ഇതിനായി ഡ്രോണുകൾ ഉപയോഗിക്കും. രോഗപ്രതിരോധ ലംഘനം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് അടുത്ത പോലീസ് സ്റ്റേഷനിലോ ജില്ലാതല കൺട്രോൾ റൂമിൽ വാട്സപ്പ് മുഖേനയോ(നമ്പർ-9446562236) വിവരം നൽകാം.

വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും മുൻകരുതൽ നിർദേശങ്ങൾ പാലിക്കേണ്ടത് ഉടമകളുടെ മാത്രം ഉത്തരവാദിത്വമാണ്. ഇതിന് ക്രമീകരണം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനും ഗുരുതര വീഴ്ച്ചകളുണ്ടായാൽ ലൈസൻസ് റദ്ദാക്കുന്നത് പരിഗണിക്കാനും യോഗം തീരുമാനിച്ചു. മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതു സ്ഥലങ്ങളിൽ തുപ്പുക തുടങ്ങിയ വീഴ്ച്ചകൾക്ക് പോലീസ് പിഴ ഈടാക്കും.

ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിയുണ്ടെങ്കിലും സുരക്ഷിത അകലത്തിൽ മാത്രമേ ഇരിപ്പിടങ്ങൾ ക്രമീകരിക്കാവൂ. കോട്ടയം നഗരത്തിൽ ഉൾപ്പെടെ മുൻകരുതലുകൾ പാലിക്കാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, തട്ടുകടകൾ, ബേക്കറികൾ, കൂൾ ബാറുകൾ തുടങ്ങിയവയുടെ ഉടമകൾക്കെതിരെ നടപടിയുണ്ടാകും.

ജില്ലയിലെ മത്സ്യവിപണ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള മാർക്കറ്റുകൾക്കായി പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് നിരന്തര നിരീക്ഷണം ഏർപ്പെടുത്തും.

ജനങ്ങൾ വീടിന് പുറത്തിറങ്ങുമ്പോൾ എല്ലാവരും വായും മൂക്കും മൂടുന്ന വിധത്തിൽ മാസ്‌ക് ധരിച്ചിരിക്കണം. ഒന്നിലധികം ആളുകൾ ഒന്നിച്ച് വാഹനത്തിൽ സഞ്ചരിക്കുമ്പോഴും മാസ്‌ക് നിർബന്ധമായും ഉപയോഗിക്കണം. പുനരുപയോഗ സാധ്യമല്ലാത്ത മാസ്‌കുകൾ അലക്ഷ്യമായി വലിച്ചെറിയാതെ മറവുചെയ്യണം.

സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും അനാവശ്യ സന്ദർശനം ഒഴിവാക്കണം. ഓൺലൈൻ സേവനങ്ങളുടെ സാധ്യത പ്രയോജനപ്പെടുത്തണം. സ്ഥാപനങ്ങളിൽ ജീവനക്കാർ കോവിഡ് പ്രതിരോധ നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് മേലുദ്യോഗസ്ഥരും ഉടമകളും ഉറപ്പാക്കണം.

ബ്രേക്ക് ദ ചെയിൻ കാമ്പയിനിന്റെ ഭാഗമായുള്ള ശുചീകരണവും സാമൂഹിക അകലവും കർശനമായി തുടരണം. കോവിഡ് പ്രതിരോധത്തിന്റെ ആദ്യഘട്ടത്തിൽ കൈകൾ ശുചീകരിക്കുന്നതിന് സോപ്പോ സാനിറ്റൈസറോ വച്ചിരുന്ന പല പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും ഇപ്പോൾ ഇവ ഇല്ലെന്ന് സമിതി വിലയിരുത്തി. ജനപ്രതിനിധികളും പൊതുജനങ്ങളും മുൻകൈ എടുത്ത് കാമ്പയിൻ വീണ്ടും സജീവമാക്കണം.

ജില്ലയിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകളിൽ യാത്രക്കാർ തമ്മിൽ സുരക്ഷിത അകലം ഉറപ്പാക്കണം. യാത്രക്കാരെ നിർത്തിക്കൊണ്ട് പോകാൻ പാടില്ല. ബസ് ജീവനക്കാർ തമ്മിലുള്ള സമ്പർക്കവും സ്റ്റാന്റുകളിൽ എത്തിയശേഷം കൂട്ടം കൂടുന്നതും കർശനമായി ഒഴിവാക്കണം.

ഓട്ടോറിക്ഷകളിൽ അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കയറ്റാൻ പാടില്ല. ഓട്ടോ സ്റ്റാൻഡുകളിൽ ഒന്നിലധികം ഡ്രൈവർമാർ ഓട്ടോറിക്ഷയിലിരുന്ന് സംസാരിക്കുന്നതും കൂട്ടം കൂടുന്നതും ഒഴിവാക്കണം.

കായികപ്രവർത്തനങ്ങൾക്കായി കൂട്ടം ചേരുന്നതിന് നിരോധനം നിലവിലുണ്ട്. എന്നാൽ ജില്ലയിൽ പല കേന്ദ്രങ്ങളിലും കുട്ടികളും മുതിർന്നവരും ക്രിക്കറ്റ്, ബാസ്‌ക്കറ്റ്ബോൾ, തുടങ്ങിയ മത്സരങ്ങൾ നടത്തുന്നതും ജലാശയങ്ങളിൽ ഇറങ്ങുന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. പോലീസ് നിരീക്ഷണത്തിൽ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടിയുണ്ടാകും.

സംഘം ചേർന്ന് ജലാശയങ്ങളിൽ ചൂണ്ടയിടാനായി പോകുന്നതും നിയന്ത്രണത്തിന്റെ ലംഘനമായി പരിഗണിക്കപ്പെടും. വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കണം.

ലോക് ഡൗണുമായി ബന്ധപ്പെട്ട പ്രധാന നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ സന്ദർശനം നടത്തുന്നവരുണ്ട്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച പലർക്കും ലക്ഷണങ്ങൾ ഇല്ലായിരുന്നു. സമ്പർക്കം മുഖേനയുള്ള രോഗബാധ റിപ്പോർട്ട് ചെയ്യുന്നതുകൂടി കണക്കിലെടുക്കുമ്പോൾ ഇത്തരം ഭവനസന്ദർശനങ്ങൾ അപകടം ക്ഷണിച്ചുവരുത്തും. ഭവന സന്ദർശനം ഒഴിവാക്കാനും നിരുത്സാഹപ്പെടുത്താനും എല്ലാവരും ജാഗ്രത പുലർത്തണം.

കച്ചവടം, വിവിധ പ്രചാരണ പരിപാടികൾ, ഭിക്ഷാടനം തുടങ്ങിയവയ്ക്കായി വീടുവീടാന്തരം കയറിയിറങ്ങുന്നതിനും നിരോധനമുണ്ട്. ഇത്തരം സന്ദർശകരെ കർശനമായി വിലക്കുകയും പോലീസ് സ്റ്റേഷനിൽ വിവരം നൽകുകയും വേണം.

ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ കൂടെ നിൽക്കുന്നവർ ഒഴികെയുള്ളവർ സന്ദർശിക്കേണ്ടതില്ല. രോഗവിവരങ്ങൾ ഫോണിലൂടെ അന്വേഷിച്ചാൽ മതിയാകും. ജില്ലയിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ രോഗികളെ സന്ദർശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നിയന്ത്രണങ്ങളുടെ പേരിൽ ആശുപത്രി ജീവനക്കാരോട് മോശമായി പെരുമാറുന്നവർക്കെതിരെ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു.

ദുരന്തനിവാരണ അതോറിറ്റി കോ-ചെയർമാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ പോലീസ് മേധാവി ജി. ജയദേവ്, എ.ഡി.എം അനിൽ ഉമ്മൻ, വിവിധ വകുപ്പുകളുടെ മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.