
വാഷിങ്ടൺ: ഇറാനെതിരെ ഏർപ്പെടുത്തിയ നാവിക ഉപരോധത്തിന്റെ ആദ്യ 48 മണിക്കൂറിനുള്ളിൽ ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ച 10 കപ്പലുകളെ വിജയകരമായി തിരിച്ചയച്ചതായി യുഎസ് സൈന്യം അറിയിച്ചു.
ഇതുവരെ 10 കപ്പലുകളെ തിരിച്ചയച്ചിട്ടുണ്ട്, തിങ്കളാഴ്ച യുഎസ് ഉപരോധം ആരംഭിച്ചതിന് ശേഷം ഒരു കപ്പൽ പോലും ഇതിലൂടെ കടന്നുപോയിട്ടില്ല,’ യുഎസ് സെൻട്രൽ കമാൻഡ് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
ഉപരോധത്തിലൂടെ ഒരു കപ്പലും കടന്നുപോയിട്ടില്ലെന്ന് യുഎസ് സേന പറയുമ്പോൾ, ഇത് മറിച്ചാണെന്ന് സൂചിപ്പിക്കുന്ന കപ്പൽ ട്രാക്കിംഗ് ഡാറ്റ ലഭിച്ചിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ചത്തെ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് പുറപ്പെട്ട കുറഞ്ഞത് മൂന്ന് കപ്പലുകളെങ്കിലും ഹോർമുസ് കടലിടുക്ക് കടന്നുപോയിട്ടുണ്ട്, എന്നാൽ പിന്നീട് ചില കപ്പലുകൾക്ക് പിന്മാറേണ്ടി വന്നിട്ടുണ്ട്.
ഇതിനിടെ ഒരു ഇറാനിയൻ കപ്പൽ ഉപരോധം മറികടക്കാൻ ശ്രമിച്ചതായും ഇതിനെ യുഎസ് മിസൈൽ ഡിസ്‌ട്രോയർ ഉപയോഗിച്ച് വഴിതിരിച്ചുവിട്ടതായും സൈന്യം അറിയിച്ചു.
‘ബന്ദർ അബ്ബാസിൽ നിന്ന് പുറപ്പെട്ട ഇറാനിയൻ പതാകയേന്തിയ ചരക്ക് കപ്പൽ ഹോർമുസ് കടലിടുക്ക് കടന്ന് ഇറാനിയൻ തീരദേശത്തുകൂടി സഞ്ചരിച്ച് അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ചു.
ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയർ യുഎസ്എസ് സ്പ്രൂൻസ് (DDG 111) വിജയകരമായി കപ്പലിനെ വഴിതിരിച്ചുവിട്ടു, അത് ഇപ്പോൾ ഇറാനിലേക്ക് തിരികെ പോകുകയാണ്.
തിങ്കളാഴ്ച അമേരിക്കൻ ഉപരോധം ആരംഭിച്ചതു മുതൽ ഇതുവരെ പത്ത് കപ്പലുകളാണ് തിരിച്ചയക്കപ്പെട്ടത്, ആരും ഉപരോധം മറികടന്നിട്ടില്ല’ യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ അറിയിച്ചു.
ഇതിനിടെ ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധം അമേരിക്ക പിൻവലിച്ചില്ലെങ്കിൽ ഗൾഫ് മേഖലയിലെ വ്യാപാരം തടയുമെന്ന് ഇറാൻ സംയുക്ത സൈനിക കമാൻഡ് ഭീഷണിപ്പെടുത്തി



