
കൊടും കാട്ടിൽ പാറക്കെട്ടിനു താഴെ തളർന്നിരിക്കുന്ന നിലയിൽ 78കാരി; ഡോഗ് സ്ക്വാഡുകൾ വരെ പരാജയപ്പെട്ട തിരച്ചിൽ; സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഏലിയാമ്മ രണ്ടാം ജന്മത്തിലേക്ക് കൈപിടിക്കുന്നത് ഒരാഴ്ച്ചയ്ക്ക് ശേഷം
കോഴിക്കോട്: മറവി രോഗം ബാധിച്ച 78കാരി ഭക്ഷണവും വെള്ളവുമില്ലാതെ കാട്ടിൽ കഴിച്ചു കൂട്ടിയത് ഒരാഴ്ച്ച.കോടഞ്ചേരി തെയ്യപ്പാറയിൽ നിന്ന് കാണാതായ വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെ കണ്ടെത്തിയത് വീട്ടിൽ നിന്ന് നാല് കിലോമീറ്റർ അകലെ.
78കാരിയായ ഏലിയാമ്മയെ 25ന് വൈകീട്ട് മൂന്ന് മണിയോടെയാണ് കാണാതായത്. തൊട്ടടുത്ത വീട്ടിലെത്തിയ ഏലിയാമ്മയെ അയൽവാസികൾ തിരികെ വീട്ടിലേക്ക് പറഞ്ഞയിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങുന്നതിനിടെ വഴി തെറ്റി കാട്ടിൽ കുടുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.
കൊടും കാട്ടിൽ പാറക്കെട്ടിനു താഴെ തളർന്നിരിക്കുന്ന നിലയിൽ കണ്ടെത്തിയ വയോധികയെ അവശ നിലയിലായതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.കാണാതായ ദിവസം മുതൽ മക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസും സന്നദ്ധ പ്രവർത്തകരും ചേർന്നു തിരച്ചിൽ നടത്തിയിരുന്നു.
ഡോഗ് സ്ക്വാഡുകളും തിരച്ചിലിനെത്തിയെങ്കിലും വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള റോഡ് വരെ മാത്രമാണു പൊലീസ് നായ്ക്കൾ മണം പിടിച്ചു ചെന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ പൊലീസ് പ്രദേശം അരിച്ചുപെറുക്കി. തേവർ മലയിലെ രണ്ട് റബർ തോട്ടങ്ങൾക്കിടയിലെ കാടുമൂടിയ സ്ഥലത്തെ പാറക്കൂട്ടത്തിന് താഴെ ചാഞ്ഞിരിക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. കാലുതെറ്റി വീണതാകാം എന്നാണ് നിഗമനം.