പറവൂരിൽ 106 പേർക്ക് ഭക്ഷ്യവിഷബാധ; കാരണം സാൽമോണല്ലോസിസ്, മുന്നറിയിപ്പുമായി അരോഗ്യവകുപ്പ്

പറവൂരിൽ 106 പേർക്ക് ഭക്ഷ്യവിഷബാധ; കാരണം സാൽമോണല്ലോസിസ്, മുന്നറിയിപ്പുമായി അരോഗ്യവകുപ്പ്

സമീപ ദിവസങ്ങളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ഭക്ഷ്യ വിഷബാധ. അഞ്ച് ദിവസത്തിനിടെ രണ്ടു യുവതികളാണ് ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് മരണപ്പെട്ടത്. ഇപ്പോഴിതാ പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണെല്ലോസിസ് ആണ് എന്ന് കണ്ടെത്തിയിരിക്കുന്നു. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിലാണ് സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് മൂലമാണ് ഭക്ഷ്യവിഷബാധയുണ്ടായിരിക്കുന്നതെന്ന് വ്യക്തമായിരിക്കുന്നത്. ഭക്ഷ്യ വിഷബാധയുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് സാൽമോണല്ല രോഗബാധ.

സാധാരണ കാണുന്ന ഭക്ഷ്യ വിഷബാധക്ക് കാരണം സാൽ മോണല്ല ടൈഫിമ്യൂറിയം, സാൽമോണല്ല എന്റെറൈറ്റിഡിസ് എന്നിവയാണ്. രോഗാണുക്കളാൽ മലിനമായ ഭക്ഷണം കഴിച്ച് 6-48 മണിക്കൂറിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കാണുന്നത്. തലവേദന , ഓക്കാനം, ഛർദ്ദി, വയറിളക്കം, പനി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. 2-3 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ ശമിക്കുന്നു.മാംസ്യം, കോഴിയിറച്ചി, മുട്ട, മുട്ട കൊണ്ടുണ്ടാക്കുന്ന ഉത്പന്നങ്ങൾ എന്നിവയിലാണ് ഈ ബാക്ടീരിയ കണ്ടുവരുന്നത്. പച്ച മുട്ടയോ പച്ച മുട്ടയിൽ തയ്യാറാക്കുന്ന മയോണൈസ് പോലെയുള്ള വിഭവങ്ങളോ കഴിക്കരുത്.

പ്രധാനമായും കോഴിയുടെ കാഷ്ഠത്തിലും മറ്റും കണ്ടുവരുന്ന ഈ ബാക്ടീരിയ, വിസർജ്യ പദാർത്ഥങ്ങൾ മാംസവുമായോ, മുട്ടയിലോ കലരാൻ ഇടയായാൽ രോഗബാധക്ക് കാരണമാകുന്നു. അതിനാൽ പൊട്ടിയ മുട്ടകൾ ഉപയോഗിക്കരുത്. മുട്ട പൊട്ടിക്കുന്നതിന് മുമ്പായി പുറം ഭാഗം നന്നായി കഴുകി കാഷ്ഠവും തൂവലും എല്ലാം നീക്കി കഴുകി വൃത്തിയാക്കണം. വൃത്തിയുള്ള സാഹചര്യത്തിൽ അറവുശാലകൾ പ്രവർത്തിക്കേണ്ടതാണ്.ഭക്ഷ്യ വിഷബാധ തടയാൻ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ വിഷ ബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും , ഹോട്ടൽ, കാറ്ററിങ്ങ് , ക്യാമ്പുകൾ, ഭക്ഷണ വിതരണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജില്ലയിൽ ഈ വർഷം ഇതുവരെ 196 പേർക്കാണ് ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്കൂൾ കോളേജ്, അവധിക്കാല ക്യാമ്പുകൾ, ഹോസ്റ്റലുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ആണ് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നത്.വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്നതും , മാലിന്യങ്ങൾ യഥാസമയം നീക്കം ചെയ്യാത്തതും , മലിനമായ ജലത്തിൽ ആഹാരം പാകം ചെയ്യുന്നതും.

ഹോട്ടലുകളിലും മറ്റും ഫ്രിഡ്ജിൽ മാംസം ഉൾപ്പടെയുള്ള ഭക്ഷണസാധനങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നതും ഇവ ഫ്രിഡ്ജിൽ തുറന്ന് വെച്ച് മറ്റ് ആഹാര സാധനങ്ങളുമായി കലരുന്നതും, ഇറച്ചി, മീന്‍, പാല്‍, പാലുല്പന്നങ്ങള്‍, മുട്ട എന്നിങ്ങനെ ദ്രുതഗതിയില്‍ ബാക്ടീരിയ വളരുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പാചകം ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍ സൂക്ഷിക്കാതിരിക്കുക തുടങ്ങിയവ ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാകുമെന്നതിനാൽ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം,
• പനി, വയറിളക്കം, ഛർദ്ദി, തലവേദന, വയറുവേദന ലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സ ഒഴിവാക്കുക. ലക്ഷണങ്ങൾ കണ്ടാലുടനെ ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകേണ്ടതാണ്.

• ക്യാമ്പുകൾ പൊതു ചടങ്ങുകൾ എന്നിവിടങ്ങളിൽ ഭക്ഷണം തയ്യാറാക്കി സൂക്ഷിക്കുമ്പോൾ അവ അടച്ചു സൂക്ഷിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം.

• വൃത്തിയുള്ള സ്ഥലത്ത് ആയിരിക്കണം ഭക്ഷണം തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും. ഫ്രിഡ്ജിൽ സൂക്ഷിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.

• ഫ്രിഡ്ജിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുമ്പോൾ വൃത്തിയുള്ള പാത്രത്തിൽ പ്രത്യേകം അടച്ചു സൂക്ഷിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുവാൻ നൽകുക.

• പച്ചവെള്ളവും , തിളപ്പിച്ച വെള്ളവും മിക്സ് ചെയ്തു ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.