
തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളില്‍ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നല്‍കി ഗുരുവായൂർ ദേവസ്വം ബോർഡ്.
ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന് ബോർഡ് ചെയർമാൻ എ വി ഗോപിനാഥ് വ്യക്തമാക്കി. നിയമാനുസൃതം പാസെടുത്താണ് മുഖ്യമന്ത്രി ക്ഷേത്രദർശനം നടത്തിയതെന്നാണ് ദേവസ്വം കണ്ടെത്തിയത്.
അഞ്ച് പേർക്ക് മുഖ്യമന്ത്രി നെയ്‌വിളക്ക് ചീട്ടാക്കിയിരുന്നു. ഇത് പ്രകാരമാണ് അദ്ദേഹം ദർശനം നടത്തിയത്. ഗോപുരം മാനേജർ, സെക്യൂരിറ്റി ജീവനക്കാർ എന്നിവരില്‍ നിന്നും ബോർഡ് ചെയർമാൻ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരാള്‍ പോലും തൊഴാനാകാതെ മടങ്ങി എന്ന പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു സുരക്ഷാ ജീവനക്കാരുടെ മൊഴി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞായറാഴ്ച നടത്തിയ ദർശനം നിയമാനുസൃതമായാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.നെയ്‌വിളക്ക് ശീട്ടാക്കിയായിരുന്നു അദ്ദേഹത്തിന്റെ ദർശനമെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ ബി അരുണ്‍കുമാറും വ്യക്തമാക്കിയിട്ടുണ്ട്. നെയ്‌വിളക്ക് ചീട്ടാക്കുന്നവർക്ക് വരിനില്‍ക്കാതെ ദർശനം അനുവദിക്കുന്നതാണ് പതിവ്.
ക്ഷേത്രത്തിലെത്തുമ്പോള്‍ സതീശനൊപ്പം സ്ഥിരമായി ഉണ്ടാകാറുള്ള മുൻ ദേവസ്വം ജീവനക്കാരൻ ടി കെ ഗോപാലകൃഷ്ണനാണ് അദ്ദേഹത്തിനായി നെയ് വിളക്ക് ചീട്ടാക്കിയത്. അഞ്ച് പേർക്ക് ദർശനം നടത്താമെന്നിരിക്കേ മുഖ്യമന്ത്രിക്കൊപ്പം നാല് പേരാണ് ദർശനത്തിനായി കയറിയത്. മറ്റ് ഭക്തർക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടില്ലെന്നും ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ വ്യക്തമാക്കിയിട്ടുണ്ട്.
മന്ത്രി എ പി അനില്‍കുമാറിന്റെ മകന്റെ വിവാഹത്തിനായി ഗുരുവായൂരിലെത്തിയ മുഖ്യമന്ത്രി വിഐപി ദർശനത്തിന് വിലക്കുള്ള ഞായറാഴ്ച രാവിലെ ദർശനം നടത്തിയതാണ് വിവാദമായത്. പുലർച്ചെ മുതല്‍ ദർശനം കാത്തുനിന്ന ഭക്തർക്ക് മുഖ്യമന്ത്രിയുടെ സന്ദർശനം തടസമുണ്ടാക്കിയെന്ന് കാണിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ് പരാതി നല്‍കിയത്







