Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

മറയൂര്‍: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പൊലീസിന് നേരെ ആക്രമണം നടന്ന സംഭവത്തില്‍ തലയോട്ടി തകര്‍ന്ന മറയൂര്‍ സ്റ്റേഷനിലെ സി പി ഒ അജീഷ് പോളിന്റെ (33) അരോഗ്യനിലയില്‍ നേരിയ പുരോഗതി. ഐസിയുവില്‍ നീരീക്ഷണത്തില്‍ കിടത്തിയിരിക്കുന്ന അജീഷിനെ മറ്റ് പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലങ്കില്‍ നാളെ മുറിയിലേയ്ക്ക് മാറ്റാനാവുമെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

അജീഷിന്റെ തലയുടെ പിന്‍ഭാഗത്ത് ഇടതു ചെവിക്കു സമീപമാണ് കോണ്‍ക്രീറ്റ് കല്ലിനുള്ള ഇടിയേറ്റത്. ഇവിടെ തലയോട്ടി പൊട്ടി ഉള്ളില്‍ ക്ഷതമേറ്റു. ഈ ഭാഗത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം കുറച്ചുഭാഗം വയറുകീറി ഉള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാസങ്ങള്‍ക്കു ശേഷം മാത്രമേ ഇത് ഓപ്പറേഷന്‍ നടത്തി പുനഃസ്ഥാപിക്കാന്‍ സാധിക്കൂ. തലയ്ക്കുള്ളില്‍ ക്ഷതമേറ്റിട്ടുള്ളതിനാല്‍ ഓര്‍മ്മ ശക്തിക്കോ കാഴ്ചയ്‌ക്കോ തകരാറുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് മെഡിക്കല്‍ സംഘം നല്‍കുന്ന സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത കോവില്‍ക്കാവ് സ്വദേശി സുലൈമാന്റെ പേരില്‍ വധശ്രമത്തിനും കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്. എക്‌സൈസ് സംഘത്തെ ആക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണ്.

ജൂണ്‍ ഒന്നാം തീയതിയാണ് കേസിനാസ്പദമായ സംഭവം. സിഐ രതീഷും സിപിഒ അജീഷും മറ്റ് പൊലീസുകാരും പതിവ് പോലെ രാവിലെ തന്നെ പട്രോളിങ്ങിനിറങ്ങിയിരുന്നു.ഇതിനിടെയാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് മാസ്‌ക് ധരിക്കാതെ നടക്കുന്ന സുലൈമാനെ കാണുന്നത്.

മാസ്‌ക് ധരിക്കാത്തത് എന്താണെന്ന് ചോദിച്ച് ചെന്ന പൊലീസ് സംഘത്തിന് നേരെ ഇയാള്‍ അസഭ്യം പറയാനും ആക്രോശിക്കാനും തുടങ്ങി. കൂടുതല്‍ ചോദ്യം ചെയ്യുന്നതില്‍ ക്ഷുഭിതനായ ഇയാള്‍ സമീപത്ത് കിടന്ന കോണ്‍ക്രീറ്റ് കട്ട ഉപയോഗിച്ച് സിഐ രതീഷിനെയും സിപിഒ അജീഷിനെയും മര്‍ദ്ദിക്കുകയായിരുന്നു.

കോണ്‍ക്രീറ്റ് കട്ട കൊണ്ട് സിഐയുടെയും സിപിഒയുടെയും തലയ്ക്കടിക്കുകയായിരുന്നു സുലൈമാന്‍. കൂടുതല്‍ അക്രമാസക്തനാകുന്നതിന് മുന്‍പ് ഒപ്പമുണ്ടായിരുന്ന പൊലീസുകാര്‍ ഇയാളെ കീഴടക്കി.
ഉടന്‍ തന്നെ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചു.

കഴിഞ്ഞ ദിവസം തെന്മലയിലും സമാന സംഭവം അരങ്ങേറിയിരുന്നു. വ്യാജ വാറ്റ് സംഘത്തെ പിടികൂടാന്‍ എത്തിയ തെന്മല സി.ഐ. റിച്ചാര്‍ഡ് വര്‍ഗീസിനേയും സംഘത്തേയും വ്യാജവാറ്റുകാര്‍ ആക്രമിച്ചിരുന്നു. കുരുമുളക് പൊടിയെറിഞ്ഞ് മാരകായുധങ്ങളുമായിട്ടായിരുന്നു അക്രമണം. കോവിഡ് കാലത്ത് പൊലീസിന് നേരെയുള്ള അക്രമണങ്ങള്‍ വര്‍ധിച്ച് വരുന്ന കാഴ്ചയാണ് കാണുന്നത്…