മഹാപ്രളയത്തിനിടക്കും സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് ; നേമം ബ്ലോക്കിൽ മാത്രം കണ്ടെത്തിയത് മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പ്

മഹാപ്രളയത്തിനിടക്കും സംസ്ഥാനത്ത് സാമ്പത്തിക തട്ടിപ്പ് ; നേമം ബ്ലോക്കിൽ മാത്രം കണ്ടെത്തിയത് മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പോയ വർഷത്തെ മഹാപ്രളയകാലത്ത് വൻ സാമ്പത്തിക തട്ടിപ്പ്. ബ്ലോക്ക് പഞ്ചായത്തുകൾ മുൻ വർഷത്തെ പദ്ധതിവിഹിതത്തിന്റെ ബാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കണമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ നടന്നത് വൻ സാമ്പത്തിക തിരിമറിയെന്ന് റിപ്പോർട്ട്. അക്കൗണ്ടിൽ ചെലവഴിക്കാതെ കിടന്ന പണം ദുരിതാശ്വാസ നിധിയിലേക്ക് അടച്ചതായി രേഖയുണ്ടാക്കി, തുക ഉദ്യോഗസ്ഥർ കൈക്കലാക്കി തട്ടിപ്പ് നടത്തിയതായാണ് വിവരം.തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മാത്രം മൂന്നര ലക്ഷം രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയത്.

പദ്ധതി വിഹിതത്തിൽ ചെലവഴിക്കാതെ ബാക്കിയുള്ള തുകയ്ക്ക് ഡി.ഡി എടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടയ്ക്കാനായിരുന്നു 2018 സെപ്തംബറിലെ ഉത്തരവ്. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസർ ആണ് തുക കണക്കാക്കി, പണം ദുരിതാശ്വാസ നിധിക്കു കൈമാറേണ്ടിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ നേമം ബ്ലോക്ക് പഞ്ചായത്തിൽ അക്കൗണ്ടിലെ ബാക്കിയായ 3.5 ലക്ഷം രൂപ ബാങ്കിൽ നിന്ന് ചെക്ക് ഉപയോഗിച്ച് പിൻവലിച്ച ശേഷം ക്യാഷ് ബുക്കിൽ തുക എഴുതുകയും, പ്രളയ ദുരിതാശ്വാസ നിധി എന്ന് രേഖപ്പെടുത്തുകയും ചെയ്തു. കൈവശമെത്തിയ പണം ഉദ്യോഗസ്ഥർ എങ്ങനെ വീതംവച്ചുവെന്ന് അന്വേഷിക്കുതേയുള്ളൂ.

ഇതിനെക്കുറിച്ചുള്ള റിപ്പോർട്ട് ഇപ്പോൾ ഗ്രാമവികസന കമ്മിഷണറുടെ മേശപ്പുറത്താണ്.ആഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട് പരിശോധിച്ചതിനു ശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് ഗ്രാമവികസന കമ്മിഷണർ എൻ പത്മകുമാർ അറിയിച്ചിരിക്കുന്നത്. പദ്ധതി വിഹിതത്തിൽ രണ്ടു ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ മിച്ചം വരുന്ന ബ്ലോക്കുകളുണ്ട്.

റോഡ്, പാലം, ഭവനനിർമ്മാണം ഉൾപ്പെടെ വലിയ വികസന പ്രവർത്തനങ്ങൾക്ക് വിഹിതം ലഭിക്കുന്ന ബ്ലോക്കുകളുടെ അക്കൗണ്ടിലാണ് കൂടുതൽ തുക ശേഷിക്കാറ്. നേമത്ത് നടന്നതു പോലെ പല ബ്ലോക്ക് പഞ്ചായത്തുകളിലും ലക്ഷങ്ങളുടെ ക്രമക്കേട് നടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്‌

Tags :