
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് വലിയ കരുത്തേകി കേരളത്തിലെ ആദ്യത്തെ ഹൈ റീച്ച് എക്സ്റ്റെൻഡബിള്‍ ടററ്റ് (HRET) സജ്ജീകരിച്ച അത്യാധുനിക റോസൻബൗർ പാന്തർ ക്രാഷ് ഫയർ ടെൻഡർ പ്രവർത്തനമാരംഭിച്ചു.
വിമാനാപകടങ്ങള്‍ക്കും തീപിടിത്ത സാഹചര്യങ്ങള്‍ക്കും നേരിടാനുള്ള എയർപോർട്ടിന്റെ അടിയന്തര പ്രതികരണ ശേഷി ഇതോടെ കൂടുതല്‍ ശക്തമാകും.
സാധാരണ അഗ്നിശമന വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ഈ എച്ച്‌ആർഇടി സംവിധാനത്തിന് വിമാനത്തിന്റെ പുറംഭാഗം തുളച്ച് കാബിൻ, കാർഗോ വിഭാഗം എന്നിവയിലെ തീപിടിത്ത കേന്ദ്രങ്ങളിലേക്ക് നേരിട്ട് വെള്ളവും ഫോം പോലുള്ള അഗ്നിശമന വസ്തുക്കളും എത്തിക്കാൻ കഴിയും. അടച്ചിട്ട ഭാഗങ്ങളിലെ തീ വേഗത്തില്‍ നിയന്ത്രണത്തിലാക്കുന്നതിനും രക്ഷാപ്രവർത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും ഈ സാങ്കേതിക വിദ്യ സഹായകരമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന അത്യാധുനിക തെർമല്‍ ഇമേജിംഗ് ക്യാമറകള്‍ കാബിനിനുള്ളിലും കാർഗോ ഹോള്‍ഡിലും ഒളിഞ്ഞിരിക്കുന്ന ചൂട് മേഖലകളും തീപിടിത്ത കേന്ദ്രങ്ങളും കണ്ടെത്താൻ സഹായിക്കുന്നു. ഇതിലൂടെ പുറത്ത് കാണാനാകാത്ത അപകടസാധ്യതകളും നേരത്തെ തിരിച്ചറിയാൻ കഴിയും.
പൂർണമായും ഉയർത്തുമ്പോള്‍ 16.5 മീറ്റർ വരെ ഉയരത്തില്‍ പ്രവർത്തിക്കാൻ ശേഷിയുള്ള ടററ്റാണ് ഈ വാഹനത്തിന്റെ പ്രധാന സവിശേഷത. ഏകദേശം അഞ്ച് നില കെട്ടിടത്തിന്റെ ഉയരത്തിന് സമാനമായ ഈ സംവിധാനം ജെറ്റ്, സ്പ്രേ മോഡുകളില്‍ 85 മീറ്റർ വരെ വെള്ളം ചീറ്റാൻ കഴിയും.
കൂടാതെ, വാഹനം സഞ്ചരിക്കുന്നതിനിടെ തന്നെ അഗ്നിശമന പ്രവർത്തനം നടത്താൻ കഴിയുന്ന “പമ്പ് ആൻഡ് റോള്‍” സംവിധാനവും ഇതിലുണ്ട്. അടിഭാഗത്തും നിലത്തും ഘടിപ്പിച്ചിരിക്കുന്ന പ്രത്യേക നോസിലുകള്‍ ചലനത്തിനിടയിലും സുരക്ഷ ഉറപ്പാക്കുന്നു.







