
കൊച്ചി: 35 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ പെട്ട മെന്റലിസ്റ്റ് ആദിക്കും സിനിമ സംവിധായകൻ ജിസ് ജോയിക്കും ഹൈക്കോടതിയില്‍ നിന്ന് വൻ തിരിച്ചടി.
തങ്ങള്‍ക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നല്കിയ ഹർജി ഹൈക്കോടതി തള്ളി. പരാതിക്കാരനായ ബെന്നി വാഴപ്പിള്ളി ഒത്തുതീർപ്പിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോടതിയുടെ ഈ നടപടി.
ഇന്‍സോംനിയ എന്ന പ്രോഗ്രാമിന്റെ പേരില്‍ പണം തട്ടി എന്നാണ് കേസ്. ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെന്ന് കാണിച്ചായിരുന്നു കൊച്ചി സ്വദേശിയായ ബെന്നി വാഴപ്പിള്ളി പൊലീസില്‍ പരാതി നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്‍സോംനിയ എന്ന പ്രോഗ്രാമില്‍ പണം നിക്ഷേപിച്ചാല്‍ നിക്ഷേപ തുകയ്ക്ക് പുറമേ മൂന്നിലൊന്ന് ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം ചെയ്തുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. എന്നില്‍ പിന്നീട് നിക്ഷേപത്തുകയോ ലാഭവിഹിതമോ നല്‍കിയില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ആദിക്കും ജിസ് ജോയിക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം കേസുമായി ബന്ധമില്ലെന്നായിരുന്നു ജിസ് ജോയ് പറഞ്ഞത്. കേസിനെ നിയമപരമായി നേരിടുമെന്നും ജിസ് ജോയ് പറഞ്ഞിരുന്നു.






