
തിരുവനന്തപുരം: തായ്ലന്റിലേയ്ക്ക് ഡിജിറ്റൽ മാർക്കറ്റിങ്ങ്, മാർക്കറ്റിങ്ങ് എക്‌സിക്യൂട്ടിവ് തുടങ്ങിയ മേഖലകളിൽ വ്യാജ റിക്രൂട്ട്‌മെന്റുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉദ്യോഗാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും ബാങ്കോക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ഉയർന്ന ശമ്പളവും, ഹോട്ടൽ താമസവും, വീസയും, തിരികെയുള്ള വിമാനടിക്കറ്റും വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. ഇന്ത്യയിലേയും ദുബായിലേയും ബാങ്കോക്കിലേയും ഏജന്റുമാരാണ് തട്ടിപ്പിന് പിന്നിലെന്ന് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
കൂടുതലും മ്യാന്മാർ അതിർത്തിയിലൂടെയാണ് അനധികൃതമായി ഉദ്യോഗാർത്ഥികളെ തായ്‌ലാന്റിൽ എത്തിക്കുന്നത്. പലരും ദുരിതപൂർണ്ണമായ സാഹചര്യത്തിൽ ജോലിചെയ്യാൻ നിർബന്ധിക്കപ്പെട്ട നിലയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനധികൃത കുടിയേറ്റത്തിന് ചിലർ തായ്‌ലന്റ് അധികൃതരുടെ പിടിയിലുമായിട്ടുണ്ട്.വീസാ ഓൺ അറ്റെവൽ വഴി എത്തുന്ന ഇന്ത്യൻ പൗരൻന്മാർക്ക് തൊഴിൽ വീസയോ പെർമിറ്റോ തായ്‌ലാന്റ് ഗവൺമെന്റ് അനുവദിക്കാറില്ല.
ഇത്തരം വ്യാജ റിക്രൂട്ട്‌മെന്റ് ചതികളിൽ വീഴാതിരിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യൻ എംബസി ജാഗ്രതാ നിർദ്ദേശം. ജോലിയിലേയ്ക്ക് പ്രവേശിക്കും മുമ്പ് ഏജന്റിനെക്കുറിച്ചും ജോലി നൽകുന്ന സ്ഥാപനത്തെക്കുറിച്ചും വ്യക്തമായി മനസ്സിലാക്കണമെന്നും എംബസി അധികൃതർ അറിയിച്ചതായി നോർക്കാ റൂട്ട്സ് വാർത്താ കുറിപ്പിൽ അറിയിച്ചു.







