
മക്കളുണ്ടാവണമെന്നുള്ള ആഗ്രഹം; മരുന്ന് കഴിച്ചു കിട്ടിയതോ തീരാ ദുഃഖവും
സ്വന്തം ലേഖകൻ
വടകര: മക്കളുണ്ടാവാൻ വേണ്ടിയുള്ള മരുന്നിന്റെ ഉപയോഗം മുജീബ് ഈ ചെറുപ്പക്കാരനെ എത്തിച്ചത് തീരാദു:ഖത്തിൽ.
ലക്ഷങ്ങള്‍ പൊടിച്ച ചികിത്സകളും പ്രാര്‍ത്ഥനകളും ഫലം കാണാതെ നിരാശയില്‍ കഴിയുമ്പോഴാണ് മുജീബിന് മുന്നില്‍ ഒരാള്‍ പ്രത്യക്ഷപ്പെടുന്നത്. സന്താന ലബ്ധിക്കായി ഒരു മാസത്തെ ഗുളിക കഴിച്ചാല്‍ മതിയെന്നായിരുന്നു ഉപദേശം. കുടുംബക്കാരുടെയും നാട്ടുകാരുടെയും കുത്തുവാക്കുകള്‍ നീറ്റലായപ്പോള്‍ 2900 രൂപ നല്‍കി ഗുളിക വാങ്ങാന്‍ തീരുമാനിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടാഴ്ച കഴിക്കുമ്പോഴേക്കും വിരലുകളില്‍ തീപ്പൊള്ളലേറ്റതുപോലെ കുമിളകള്‍. ക്രമേണ കുമിളകള്‍ പൊട്ടി ശരീരമാസകലം നിറവ്യത്യാസവും വിണ്ടുകീറലും. ഒടുവില്‍ ശരീരം നിറയെ വെളുത്തപാടുള്ള രൂപമായി മാറി മുജീബ്.
ആളുകളെ അഭിമുഖീകരിക്കാന്‍ പ്രയാസമായതോടെ നല്ല പാചകക്കാരനായ മുജീബിന്റെ ജീവിതം വീടിന്റെ അകത്തളങ്ങളിലേക്ക് ഒതുങ്ങി. കഴിഞ്ഞ മേയ് മാസത്തിലായിരുന്നു ഗുളിക കഴിച്ചു തുടങ്ങിയത്. അതോടെ മുജീബിന് പുറംലോകവും അന്യമായി.
മാസങ്ങളോളം വീട്ടിലിരുന്ന മുജീബ് കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹ, സത്ക്കാര ചടങ്ങുകളില്‍ പാചകക്കാരനായി വീണ്ടും എത്തിയിരിക്കുകയാണ്.
ഒഞ്ചിയം പുതിയോട്ടുംകണ്ടി മഹമൂദ് – സഫിയ ദമ്പതികളുടെ മക്കളില്‍ അഞ്ചാമത്തെ മകനാണ് മുജീബ്. ഇവരിലാര്‍ക്കും ചര്‍മ്മ രോഗമില്ല. മാതാപിതാക്കളുടെ കുടുംബങ്ങളിലും ഉണ്ടായിരുന്നില്ല. ശരീരത്തിലെ നിറ വ്യത്യാസത്തിന് യുനാനി ചികിത്സ തേടിയതോടെ നല്ല മാറ്റമുണ്ടെന്നാണ് മുജീബ് പറയുന്നത്.