കോട്ടയം നഗരമധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിലെ പ്രതി പൊലീസിനെ വെല്ലുവിളിച്ച് കോടതി വരാന്തയിൽ നിർബാധം വിഹരിക്കുന്നു: ഒന്നാംപ്രതി തുടർച്ചയായി മൂന്ന് ദിവസം കോടതി മുറ്റത്ത് എത്തിയിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്

കോട്ടയം നഗരമധ്യത്തിൽ പെൺവാണിഭ കേന്ദ്രത്തിൽ യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിലെ പ്രതി പൊലീസിനെ വെല്ലുവിളിച്ച് കോടതി വരാന്തയിൽ നിർബാധം വിഹരിക്കുന്നു: ഒന്നാംപ്രതി തുടർച്ചയായി മൂന്ന് ദിവസം കോടതി മുറ്റത്ത് എത്തിയിട്ടും അറസ്റ്റ് ചെയ്യാതെ പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം: നഗരമധ്യത്തിൽ ചന്തക്കടവിൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച പെൺവാണിഭ സംഘത്തിലെ പ്രധാനി കൺമുന്നിൽ എത്തിയിട്ടും അറസ്റ്റ് ചെയ്യാനാവാതെ പൊലീസ്. കോട്ടയത്തെ മൂന്നാം നമ്പർ മജിസ്ട്രേറ്റ് കോടതിയിൽ മൂന്നു ദിവസമായി കയറിയിറങ്ങുന്ന പ്രതി മാനസ് മാത്യുവിനെയാണ് പൊലീസ് ഇനിയും അറസ്റ്റ് ചെയ്യാത്തത്.

രണ്ടാഴ്ച മുൻപാണ് കോട്ടയം നഗരമധ്യത്തിൽ ചന്തക്കടവിൽ വടശേരി ലോഡ്ജിന് പിന്നിലെ മുറിയിലാണ് പെൺവാണിഭ സംഘങ്ങൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ പരിക്കേറ്റ ഏറ്റുമാനൂർ സ്വദേശികളായ സാൻ ജോസഫ്, അമീർഖാൻ എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവർക്കൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷിനുവും പൊൻകുന്നം സ്വദേശിയായ ജ്യോതി എന്ന യുവതിയും അക്രമത്തിൽ നിന്നും കഷ്ടിച്ച് രക്ഷപെട്ടിരുന്നു. വീടിൻ്റെ വാതിൽ ചവിട്ടിപ്പൊളിച്ചെത്തിയ പ്രതികൾ മുറിയ്ക്കുള്ളിൽ കയറി വെട്ടുകയായിരുന്നുവെന്നാണ് ആക്രമണത്തിന് ഇരയായവർ നൽകുന്ന മൊഴി.

കേസിലെ ഒന്നാം പ്രതിയായ മാനസ് മാത്യുവിൻ്റെ നേതൃത്വത്തിലാണ് കോട്ടയം നഗരം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. ഈ പെൺവാണിഭ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞദിവസം ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നതിനും നഗരമധ്യത്തിലെ മുറിയിൽ കയറി മൂന്ന് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിക്കുന്നതിനും ഇടയാക്കിയത്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ മാനസ് മാത്യു കഴിഞ്ഞ ദിവസമാണ് കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകിയത്. കോടതിയിൽ കീഴടങ്ങാൻ അപേക്ഷ നൽകിയശേഷം മൂന്നുദിവസമായി കോട്ടയം മൂന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ കറങ്ങി നടക്കുകയാണ് ഇയാൾ.

കിഴടങ്ങാനായി കോടതിയിൽ  അപേക്ഷ നൽകിയതിനാൽ  ഇയാളെ അറസ്റ്റ് ചെയ്യാൻ ആവില്ലെന്ന് പൊലീസ് നിലപാടെടുക്കുന്നു. ഇതിനാലാണ് പ്രതി മൂന്നുദിവസമായി കോടതിവരാന്തയിൽ നടക്കുന്നത്. ഒരുമാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി തങ്ങളുടെ മുന്നിലൂടെ നടന്നിട്ടും അറസ്റ്റ് ചെയ്യാൻ ആവാത്തത് പൊലീസിനും നാണക്കേടായി.