കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിൽ മരിച്ച സംഭവം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

കഞ്ചാവ് കേസിലെ പ്രതി കസ്റ്റഡിൽ മരിച്ച സംഭവം; മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

സ്വന്തം ലേഖിക

തൃശ്ശൂർ: കഞ്ചാവ് കേസിൽ പിടിയിലായ പ്രതി രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയിൽ മരണപ്പെട്ട സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർ അറസ്റ്റിൽ. എക്‌സൈസ് പ്രിവന്റീവ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, എംജി അനൂപ് കുമാർ, എക്‌സൈസ് ഓഫീസർ നിധിൻ എം മാധവ് എന്നിവരാണ് അറസ്റ്റിലായത്. രഞ്ജിത്തിന്റെ മരണത്തെ തുടർന്ന് ഇവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. അഡീഷണൽ എക്സൈസ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പിടിയിലായ ഉദ്യോഗസ്ഥരെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ വി എം സ്മിബിൻ, എം ഒ ബെന്നി, മഹേഷ്, എക്സൈസ് ഡ്രൈവർ വി ബി ശ്രീജിത്ത് എന്നിവരെയും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അറസ്റ്റിലാകുമെന്ന് മനസിലായതോടെ ഇവർ ഒളിവിലാണ്.

അന്വേഷണ ഉദ്യോഗസ്ഥനായ ഗുരുവായൂർ എസിപി ബിജുഭാസ്‌കറിന്റെ മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടും ഈ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ലെന്ന് പോലീസ് പറയുന്നു. ഉദ്യോഗസ്ഥർ ചോദ്യം ചെയ്യലിന് ഹാജരാവുകയും ചെയ്തിരുന്നില്ല. ഇതിനെത്തുടർന്ന് എട്ട് ഉദ്യോഗസ്ഥരുടെയും വീടുകളിൽ പോലീസ് നോട്ടീസ് പതിച്ചിരുന്നു. എത്രയും വേഗം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നായിരുന്നു നോട്ടീസിൽ പറഞ്ഞിരുന്നതെങ്കിലും ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു വിവരവും ഇല്ല. ഇവരുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേ തുടർന്നാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂരിൽ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തിയിരുന്നു. പാവറട്ടി കൂമ്ബുള്ളി പാലത്തിനടുത്തുള്ള ഗോഡൗണിൽ പോലീസ് പരിശോധന നടത്തി. ഇവിടെ രഞ്ജിത്തിനെ കൊണ്ടുവന്ന് എക്‌സൈസ് ചോദ്യം ചെയ്തതായാണ് വിവരം. തിരൂരിൽ നിന്നാണ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതെന്ന തരത്തിൽ നേരത്തെ പ്രചാരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഗുരുവായൂരിൽ വച്ച് തന്നെയാണ് എക്സൈസ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്ന് പോലീസ് പറഞ്ഞു. എക്സൈസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു നടപടി ഉണ്ടാകാനുള്ള കാരണം എന്ത്, എങ്ങനെയാണ് അവർ ഗുരുവായൂരിൽ എത്തിയത്, തിരൂരിൽ പോകാനുള്ള സാഹചര്യം എന്തായിരുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരികയാണ്.

ഒക്ടോബർ ഒന്നിനാണ്, മലപ്പുറം സ്വദേശിയായ രഞ്ജിത്ത് എക്സൈസ് കസ്റ്റഡിയിൽ മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. പന്ത്രണ്ടോളം ക്ഷതങ്ങൾ ഇയാളുടെ ശരീരത്തിൽ ഉണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു. മർദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്.