
കോയമ്പത്തൂർ : തിരുപ്പൂർ ഊത്തുകുളിക്കു സമീപം തളവായ്പാളയത്ത് വീട്ടില്‍വച്ച് യുട്യൂബില്‍ നോക്കി പ്രസവിച്ചതിനെത്തുടർന്ന് അമിത രക്തസ്രാവം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണു മരിച്ചത്.
ജൂണ്‍ 25നാണ് വീട്ടില്‍ പ്രസവശ്രമം നടന്നത്. 4 വയസ്സുള്ള പെണ്കുഞ്ഞുള്ള ദമ്പതികള്‍ രണ്ടാമത്തെ പ്രസവം വീട്ടില്‍ വച്ച് യുട്യൂബ് വിഡിയോ നോക്കി നടത്താൻ തീരുമാനിക്കുകയായിരുന്നു. പെണ്‍കുഞ്ഞിനു ജന്മം നല്കിയ ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അവശയായ ശശികലയെ ആദ്യം പെരുന്തുറൈ സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുരക്ഷിതയായിരുന്നു. ശശികലയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഓപ്പറേഷൻ കൂടാതെ പ്രസവിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ശശികലയും ഭർത്താവും അമ്മായിയമ്മയും ചേർന്ന് പ്രസവത്തിനായി ഡോക്ടർമാരെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിവരം. സംഭവത്തില്‍ ഊത്തുകുളി പൊലീസും ജില്ലാ ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






