
എരുമേലി ഫോറസ്റ്റ് സ്റ്റേഷൻ വളപ്പിൽ കഞ്ചാവ് ചെടി വളർത്തൽ; സസ്പെൻഡ് ചെയ്യപ്പെട്ട ഓഫീസർക്ക് അടുത്തുള്ള റേഞ്ച് ഓഫീസിൽ നിയമനം; ഉദ്യോഗസ്ഥനേതിരെ വീണ്ടും പരാതിയുമായി വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ; മേലുദ്യോഗസ്ഥൻ എന്ന പരിധിവിട്ട് തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്യുന്നുവെന്നും പരാതിയിൽ
എരുമേലി: ഫോറസ്റ്റ് സ്റ്റേഷൻ വളപ്പില്‍ കഞ്ചാവ് ചെടികള്‍ വളർത്തിയത് സംബന്ധിച്ച് ഏറെ വിവാദങ്ങളുണ്ടായ സംഭവത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ കാലയളവ് കഴിഞ്ഞപ്പോള്‍ തൊട്ടടുത്ത റേഞ്ച് ഓഫീസില്‍ നിയമനം.
റേഞ്ച് ഓഫീസർക്കെതിരേ നേരത്തെ പരാതി നല്‍കിയിരുന്ന വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ ഇതോടെ വീണ്ടും പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചു.
എരുമേലി ഫോറസ്റ്റ് മുൻ റേഞ്ച് ഓഫീസർ ബി.ആർ. ജയൻ ആണ് സസ്പെൻഷൻ കഴിഞ്ഞ് ഒരു വർഷമായപ്പോള്‍ റാന്നി റേഞ്ച് ഓഫീസറായി നിയമിതനായത്. റാന്നിയില്‍ നിന്നും ഏഴ് കിലോമീറ്റർ അകലെയാണ് പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി ജോലി ചെയ്യുന്ന എം. അനു ജോർജ്, ദിവ്യ എസ്. രമണൻ എന്നിവരാണ് ബി.ആർ. ജയനെ അടുത്തുള്ള റേഞ്ച് ഓഫീസറായി നിയമിച്ചതിനെതിരേ മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
തൊട്ടടുത്ത റേഞ്ച് ഓഫീസില്‍ ബി.ആർ. ജയനെ നിയമിച്ചതുമൂലം തങ്ങള്‍ക്ക് ജോലി ചെയ്യാൻ ഭയമാണെന്നും ഇതിനാല്‍ ജയനെ സ്ഥലം മാറ്റി നിയമിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2023 മുതല്‍ എരുമേലി റേഞ്ച് ഓഫീസറായി ബി.ആർ. ജയൻ ജോലി ചെയ്ത സമയത്ത് മേലുദ്യോഗസ്ഥൻ എന്ന പരിധിവിട്ട് തങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന് കാട്ടി ബീറ്റ് ഓഫീസർമാർ പരാതി നല്‍കുകയും ഇതേത്തുടർന്ന് ബി.ആർ. ജയൻ അച്ചടക്കനടപടി നേരിടുകയും ചെയ്തിരുന്നു.
വനിതകള്‍ ഇല്ലാത്ത റേഞ്ച് ഓഫീസുകളില്‍ മാത്രമേ ജയനെ നിയമിക്കാവൂ എന്ന് വനം വകുപ്പിലെ ഇന്‍റേണല്‍ കംപ്ലയിന്‍റ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നതാണെന്ന് മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിൽ പറയുന്നത്.
പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയ സംഭവത്തില്‍ ബി.ആർ. ജയൻ കുടുക്കാൻ ശ്രമിച്ചെന്നും വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ നൽകിയ പരാതിയില്‍ പറയുന്നു.