
കൊച്ചി: നിയമസഭാ മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി നിർണയങ്ങളില്‍ ക്രൈസ്തവ സഭകളുടെ ഇടപെടല്‍ തുടരുന്നു.
പെരുമ്പാവൂർ സീറ്റില്‍ കോണ്‍ഗ്രസില്‍ അനിശ്ചിതത്വം നിലനില്‍ക്കെ, സ്ഥാനാർത്ഥിയെ നിർദേശിച്ച് എറണാകുളം-അങ്കമാലി അതിരൂപത രംഗത്തെത്തി.
പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായ മനോജ് മൂത്തേടന് സീറ്റ് നല്‍കണമെന്നാണ് സഭയുടെ ആവശ്യം. ഇത് സംബന്ധിച്ച് ആർച്ച് ബിഷപ്പ് കോണ്‍ഗ്രസ് ഹൈക്കമാൻഡിന് കത്തുനല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനപരാതിയില്‍ അന്വേഷണം നടക്കുന്നതിനാല്‍ പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയെ വീണ്ടും മത്സരിപ്പിക്കാൻ സാധ്യതയില്ല. നാളെയാണ് പെരുമ്പാവൂർ മണ്ഡലത്തെ സംബന്ധിച്ച് ഹൈക്കമാൻഡ് ചർച്ച നടത്തുക. ഈ സാഹചര്യത്തിലാണ് മറ്റ് സ്ഥാനാർത്ഥികളെയും കോണ്‍ഗ്രസ് പരിഗണിക്കാൻ ആരംഭിച്ചിരിക്കുന്നത്. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് മനോജ് മൂത്തേടൻ.
ഇദ്ദേഹത്തിന് പുറമെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും പെരുമ്പാവൂരില്‍ പരിഗണിക്കുന്നുണ്ട്. കൊച്ചിക്ക് പുറമെയാണ് ഷിയാസിനെ പെരുമ്പാവൂരിലും പരിഗണിക്കുന്നത്. എന്നാല്‍ ഷിയാസിന് കൊച്ചി തന്നെ ലഭിക്കാനാണ് സാധ്യത. കൊച്ചിയില്‍ തങ്ങളുടെ സമുദായത്തില്‍ നിന്നുള്ള സ്ഥാനാർത്ഥി വേണമെന്ന് ലത്തീൻ സഭ ആവശ്യപ്പെട്ടിരുന്നത് എങ്കിലും കോണ്‍ഗ്രസ് അത് അംഗീകരിക്കാനിടയില്ല. പകരം വൈപ്പിനില്‍ ലത്തീൻ സമുദായാംഗത്തെ പരിഗണിക്കാനാണ് നീക്കം.







