Spread the love

ഇലന്തൂരില്‍ നരബലിക്ക് ഇരയായ സ്ത്രീകളുടെ അവയവങ്ങള്‍ മുഹമ്മദ് ഷാഫി ഒരോന്നായി മുറിച്ചെടുത്തശേഷം തങ്ങളെ വിവരിച്ചു കാണിച്ചെന്നു കൂട്ടുപ്രതികളായ ഭഗവലിന്റെയും ഭാര്യ ലൈലയുടെയും മൊഴി.

video
play-sharp-fill

കഴിഞ്ഞ ജൂണില്‍ കൊലചെയ്ത റോസിലിന്റെയും സെപ്റ്റംബറില്‍ കൊന്ന പത്മത്തിന്റെയും ശരീരം കീറി അവയവങ്ങള്‍ അനായാസം മുറിച്ചെടുത്തു തങ്ങളെ കാണിച്ചു. തുടര്‍ന്നു പ്‌ളാസറ്റിക് കവറിലിട്ടു. മനുഷ്യശരീരത്തെപ്പറ്റി തനിയ്ക്കുള്ള പരിജ്ഞാനം തങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു ഷാഫി അവയവങ്ങള്‍ മുറിച്ചെടുത്തത്. ഇവ ഭക്ഷിക്കണമെന്നു ഷാഫി നിര്‍ദ്ദേശിച്ചെങ്കിലും തങ്ങളതു ചെയ്തില്ലെന്നു ഇരുവരും മൊഴി നല്‍കി.
റോസിലിന്റെ കുറച്ചു മാംസം ചീന്തിയെടുത്തു കുറച്ചുനാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു. എന്നാല്‍, ഭക്ഷിക്കാന്‍ തോന്നാത്തതിനാല്‍ മറവുചെയ്തു. ഫ്രിഡ്ജിലെ രക്തക്കറയും മാംസം പാചകം ചെയ്തുവെന്നു കരുതുന്ന പ്രഷര്‍ കുക്കറും പരിശോധനയ്ക്കായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഷാഫി പറയുന്നതെന്തും അനുസരിക്കുന്ന മാനസികാവസ്ഥയിലായി ഭഗവലും ലൈലയും. ‘ശ്രീദേവി’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് വഴി ഷാഫി അവതരിപ്പിച്ച സിദ്ധനെ ദൈവതുല്യനായി കണ്ടാണ് വിശ്വസിച്ചത്. സിദ്ധന്റെ പ്രതിനിധിയെന്നു പറഞ്ഞായിരുന്നു റഷീദ് എന്ന പേരില്‍ ഷാഫി തങ്ങളെ സമീപിച്ചത്. റഷീദിനെ പിണക്കരുതെന്നും നന്നായി സുഖിപ്പിച്ചു നിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ‘ശ്രീദേവി’ ഉപദേശിച്ചതനുസരിച്ചാണു ഷാഫിയുടെ ആവശ്യപ്രകാരം താല്‍പര്യമില്ലാതിരുന്നിട്ടും അയാളുമായി പലവട്ടം സെക്‌സ് നടത്തിയതെന്നു ലൈല മൊഴി നല്‍കി.
പൂജ നടത്താനെന്ന പേരില്‍ പലപ്പോഴായി വാങ്ങിയ ആറുലക്ഷം രൂപ തിരികെ കൊടുക്കാന്‍ കഴിയാതിരുന്നതോടെയാണു വലിയ ചെലവു വരുമെന്നു ബോധ്യപ്പെടുത്തി നരബലി നടത്തിയത്. ഇതിനായി പത്തു ലക്ഷം രൂപയാണു ഷാഫി തങ്ങളോട് ആവശ്യപ്പെട്ടതെന്നും ഭഗവലും ലൈലയും പറഞ്ഞു.
നിര്‍ണായക തെളിവെന്നു കരുതുന്ന പത്മയുടെ മൊെബെല്‍ഫോണ്‍ കണ്ടുകിട്ടാത്തതു അന്വേഷണത്തിനു തടസമാണ്. ഇന്നലെയും പ്രതികളുമായി ഇലന്തൂരില്‍ തെളിവെടുപ്പു നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഫോണ്‍ ഷാഫി നശിപ്പിച്ചെന്നാണു ലൈലയും ഭഗവലും മൊഴി നല്‍കിയത്.

റോസിലിയുടെ മൊെബെല്‍ ഫോണ്‍ താന്‍ പുഴയില്‍ വലിച്ചെറിഞ്ഞുവെന്നു ഷാഫി പറയുന്നു. കൊല്ലപ്പെട്ടവരുടെ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തതു തിരിച്ചടിയാണ്. ഈ സാഹചര്യത്തില്‍ ഫോണുകളുടെ കോള്‍ റെക്കോഡ് വിവരങ്ങള്‍ (സി.ഡി.ആര്‍.) വിശദമായി പരിശോധിക്കുമെന്നു അന്വേഷണ സംഘം അറിയിച്ചു. റോസിലിയുടെ സി.ഡി.ആറില്‍ ഷാഫിയുടെ ഫോണ്‍ നമ്പറില്ലെന്നു കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ മറ്റാരുടെയെങ്കിലും പേരിലെടുത്ത സിംകാര്‍ഡും റോസിലി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. ഈ സിം ഉപയോഗിച്ചാണു ഷാഫിയുമായി ബന്ധപ്പെട്ടിരുന്നതെന്നാണു പോലീസിന്റെ നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group