
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഎം നേതാവ് പിആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു; വടക്കാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത് ; മൂന്നു ബാഗുകളിലായി മൂന്നു കോടി രൂപ കൊണ്ടുപോയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലെന്ന് മൊഴി
സ്വന്തം ലേഖകൻ
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു. അരവിന്ദാക്ഷനെ ഇഡി ഏഴ് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ, ഇഡി ഓഫീസര്‍മാര്‍ തന്നെ മര്‍ദിച്ചു എന്നാരോപിച്ച് അരവിന്ദാക്ഷന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.
സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റി അംഗവും വടക്കാഞ്ചേരി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമാണ്. വടക്കാഞ്ചേരിയിലെ വീട്ടില്‍ നിന്നാണ് അരവിന്ദാക്ഷനെ കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രധാന പ്രതി സതീഷ് കുമാറുമായി അരവിന്ദാക്ഷന് അടുത്ത ബന്ധമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സതീഷ് കുമാറും അരവിന്ദാക്ഷനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ഇവര്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ രേഖകളും ഇഡി പരിശോധിച്ചിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് സതീഷ് കുമാര്‍ മൂന്നു ബാഗുകളിലായി മൂന്നു കോടി രൂപ കൊണ്ടുപോയത് അരവിന്ദാക്ഷന്റെ സാന്നിധ്യത്തിലാണെന്ന് മൊഴിയുണ്ടായിരുന്നു. കേസുമായി ബന്ധപ്പെട്ട് സതീഷ് കുമാര്‍, പിബി കിരണ്‍ എന്നിവരെ നേരത്തെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.