ഈസ്റ്റർ ആഘോഷിക്കാൻ ആഡംബരക്കാറിൽ ചാരായം കടത്ത്: രണ്ടു ലിറ്റർ ചാരായവുമായി കാറുടമ കടുത്തുരുത്തി പൊലീസിന്റെ പിടിയിൽ; പൊലീസിന്റെ ഇൻഫോർമർ എന്ന വ്യാജേനെ ചാരായം വാറ്റിയിരുന്നയാളും പിടിയിൽ

ഈസ്റ്റർ ആഘോഷിക്കാൻ ആഡംബരക്കാറിൽ ചാരായം കടത്ത്: രണ്ടു ലിറ്റർ ചാരായവുമായി കാറുടമ കടുത്തുരുത്തി പൊലീസിന്റെ പിടിയിൽ; പൊലീസിന്റെ ഇൻഫോർമർ എന്ന വ്യാജേനെ ചാരായം വാറ്റിയിരുന്നയാളും പിടിയിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഈസ്റ്റർ ആഘോഷിക്കാൻ വാറ്റുചാരായവുമായി ഡസ്റ്റർ കാറിൽ യാത്ര ചെയ്യുന്നതിനിടെ കടുത്തുരുത്തി മേമ്മുറി സ്വദേശി പൊലീസ് പിടിയിൽ. വാറ്റുകാരന്റെ കയ്യിൽ നിന്നും രണ്ടു ലിറ്റർ വാറ്റും വാങ്ങി ഈസ്റ്റർ ആഘോഷിക്കാൻ വീട്ടിലേയ്ക്കു പോകുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വാറ്റുകാരന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഒന്നര ലിറ്റർ വാറ്റും പിടികൂടി.

അറുന്നൂറ്റിമംഗലം അരിശേരി വീട്ടിൽ പദ്മനാഭന്റെ മകൻ ദിനേശൻ (57)നെയാണ് ഡസ്റ്റർ കാറിനുള്ളിൽ നിന്നും രണ്ടു ലിറ്റർ വാറ്റുമായി പിടികൂടിയത്. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസീ നടത്തിയ പരിശോധനയിൽ മുണ്ടാർ പ്രദേശത്തു നിന്നും വാറ്റുകാരനെയും പിടികൂടി. എഴുമാംന്തുരുത്ത് മുണ്ടാർ കേശവമന്ദിരത്തിൽ പ്രദീപിനെ(51)യാണ് പിടികൂടിയത്. രണ്ടു പേരെയും കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ പി.കെ ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകിട്ട് ആയാംകുടി കപ്പേള ജംഗ്ഷനിൽ പൊലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് ഡസ്റ്റർ കാറിൽ ദിനേശൻ എത്തിയത്. വാഹന പരിശോധന നടത്തിയ പൊലീസ് സംഘത്തിന് ദിനേശന്റെ പെരുമാറ്റത്തിൽ സംശയം തോന്നി. തുടർന്നു നടത്തിയ പരിശോധനയിലാണ് കാറിനുള്ളിൽ നിന്നും വ്യാജ ചാരായണം കണ്ടെത്തിയത്. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ദിനേശൻ പ്രദീപിന്റെ വീട്ടിൽ നിന്നുമാണ് വ്യാജചാരായം വാങ്ങായതാണ് എന്നു കണ്ടെത്തിയത്.

തുടർന്നു പൊലീസ് സംഘം പ്രദീപിന്റെ മുണ്ടാറിലെ വീട്ടിലേയ്ക്കു തിരിക്കുകയായിരുന്നു. കടുത്തുരുത്തി എസ്.ഐ ടി.എസ് റെനീഷ്, അഡീഷൽ എസ്.ഐ സുദർശനൻ, എ.എസ്‌ഐ പ്രമോദ്, എ.എസ്.ഐ സുശീലൻ , സിവിൽ പൊലീസ് ഓഫിസർമാരായ ബിനീഷ്, എ.കെ പ്രവീൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രദീപിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്നു വീടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ഒന്നര ലിറ്റർ ചാരായം കണ്ടെത്തിയത്.

ഒറ്റപ്പെട്ടുകിടക്കുന്ന മുണ്ടാർ പ്രദേശത്ത് പൊലീസിന് അത്ര എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കില്ല. ഇത് മുതലെടുത്ത് പ്രദീപ് താൻ പൊലീസിന്റെ ഇൻഫോർമറാണ് എന്ന പേരിൽ വ്യാജ പ്രചാരണം നടത്തി നാട്ടുകാരെ പേടിപ്പിക്കുകയായിരുന്നു. ഇയാളെ ഭയന്ന് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ നാട്ടുകാർ തയ്യാറായുമില്ല. ഇപ്പോൾ പൊലീസ് എത്തി പിടികൂടിയതോടെയാണ് പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതും, ഇയാളുടെ ഇടപെടലുകൾ കണ്ടെത്തിയതും. പ്രതികളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.