play-sharp-fill
ടാറിൽ കുടുങ്ങി അവൾ പ്രാണനു വേണ്ടി പിടഞ്ഞത് ഒരു ദിവസം; കൺമുന്നിൽ ഒരു ജീവൻ പിടഞ്ഞു തീരുന്നത് കാണാനാവാതെ സർക്കാർ ജീവനക്കാരുടെ ഇടപെടൽ; മൃഗസ്‌നേഹികളുടെ സ്‌നേഹപൂർണമായ തലോടലിൽ ആ ഒറു വയസുകാരി തിരികെ ജീവിതത്തിലേയ്ക്ക്

ടാറിൽ കുടുങ്ങി അവൾ പ്രാണനു വേണ്ടി പിടഞ്ഞത് ഒരു ദിവസം; കൺമുന്നിൽ ഒരു ജീവൻ പിടഞ്ഞു തീരുന്നത് കാണാനാവാതെ സർക്കാർ ജീവനക്കാരുടെ ഇടപെടൽ; മൃഗസ്‌നേഹികളുടെ സ്‌നേഹപൂർണമായ തലോടലിൽ ആ ഒറു വയസുകാരി തിരികെ ജീവിതത്തിലേയ്ക്ക്

സ്വന്തം ലേഖകൻ 
 
കോട്ടയം: ഒരു വയസ് മാത്രമായിരുന്നു അവൾക്ക് പ്രായം. മനുഷ്യനൊരുക്കുന്ന ചതിക്കുഴികൾ അവൾ തിരിച്ചറിഞ്ഞിട്ടേയുണ്ടായിരുന്നില്ല. പ്രകൃതി പച്ചപ്പ് വിരിച്ചിട്ട പുല്ലിനുള്ളിൽ ദുരന്തത്തിന്റെ കെണി മനുഷ്യൻ ഒളിപ്പിച്ചു വച്ചിരുന്നത് അവൾ കണ്ടതേയില്ല. ഉച്ചവെയിലിൽ ഒരു കുളിർമ തേടിയാണ് അവൾ ആ പുല്ലിനുള്ളിൽ വിശ്രമിക്കാൻ കിടന്നത്. പക്ഷേ, ശരീരം ഒട്ടിപ്പോകുന്ന ചതിയായിരുന്നു അതിനുള്ളിലുണ്ടായിരുന്നത്. രണ്ടു ദിവസത്തോളം ഭക്ഷണവും വെള്ളവുമില്ലാതെ, പാതി ശരീരം അനക്കാനാവാതെ അവൾ, ആ ടാറിനുള്ളിൽ കഴിച്ചു കൂട്ടി. തന്റെ ജീവൻ രക്ഷിക്കാൻ ആ മൂന്നു പേർ എത്തും വരെ അവൾ മരണത്തെ മുഖാമുഖം കണ്ടു..! കോട്ടയം പൊതുമരാമത്ത് വകുപ്പ് ഓഫിസ് കോപ്ലക്‌സ് പരിസരത്ത്് അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു വയസുകാരിയായ നായയാണ് കഴിഞ്ഞ ദിവസം ടാറിനുള്ളിൽ കുടുങ്ങി ജീവനുവേണ്ടി പിടഞ്ഞത്. നഗരത്തിലെ മൃഗസംരക്ഷണ പ്രവർത്തകരായ ഫ്രണ്ട്‌സ് ഓഫ് ആനിമൽസിലെ ഡോ.പി.ബിജു, കാഞ്ഞിരപ്പള്ളി സ്വദേശികളായ ജോബി, മനു എന്നിവർ ചേർന്ന് രണ്ടു മണിക്കൂറോളം പണിപ്പെട്ടാണ് നായ്ക്കുട്ടിയുടെ ശരീരത്തിലെ ടാർ പൂർണമായും നീക്കിയത്.
വ്ന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷം നഗരസഭ അധികൃതർ തെരുവിൽ ഉപേക്ഷിച്ച് നായ്ക്കുട്ടികളിൽ ഒന്നായ ഇവൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പൊതുമരാമത്ത് ഓഫിസ് പരിസരം കൊണ്ടാണ് ജീവിച്ചിരുന്നത്. ഇവിടെ ആളുകൾ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളായിരുന്നു ഇവളുടെ പ്രധാന ഭക്ഷണം. ഈ പരിസരത്ത് തന്നെ കറങ്ങിത്തിരിഞ്ഞ് നടക്കുകയും, വിശ്രമിക്കുകയും ചെയ്തിരുന്നതിനാൽ കാര്യമായി മറ്റു നായ്്ക്കളുടെ ആക്രമണത്തെയും ഇവൾക്ക് ഭയപ്പെടേണ്ടി വന്നിരുന്നില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം നഗരസഭ ഓഫിസ് പരിസരത്ത് വാഹനത്തിൽ ടാർ എത്തിച്ചത്.
ഓട്ടോറിക്ഷയിൽ ടാർ എത്തിച്ച ശേഷം, ഈ ടാർ വീപ്പകൾ പുറത്തേയ്ക്ക് ഇറക്കുന്നതിനിടെ ഇവയിൽ ഒന്ന് അൽപം ചരിഞ്ഞു. ടാർ റോഡരികിലെ പുല്ലിലേയ്ക്ക് വീണു. ടാർ വീപ്പ റോഡിൽ നിരക്കിയ ശേഷം ആലുകൾ സ്ഥലം വിടുകയും ചെയ്തു. സ്ഥിരമായി താൻ കിടക്കുന്ന സ്ഥലത്ത് ടാർ വീണത് അറിയാതെ നായ സ്ഥലത്ത് എത്തി. ടാറിനു മുകളിൽ കിടപ്പായി. വിശ്രമത്തിനു ശേഷം എഴുന്നേൽക്കാൽ തുടങ്ങിയപ്പോഴാണ് താൻ ടാറിനുള്ളിലേയ്ക്ക് പതഞ്ഞുപോയതായി അവൾ മനസിലാക്കിയത്.
ആദ്യം ഒന്ന് കുതറിനോക്കി. കാലൊന്നു വലിച്ചു നോക്കി. രക്ഷയില്ല. ഉരുണ്ട് മറ്ിഞ്ഞ് നോക്കിയെങ്കിലും തറയിലെ മണ്ണും കല്ലും ശരീരത്ത്ിൽപ്പറ്റി കൂടുതൽ കൂടുതൽ ഉറച്ചുകൊണ്ടിരുന്നു. രക്ഷയില്ല, പിന്നെ പ്രതികരിക്കാൻ അവൾ തയ്യാറായില്ല. മരണം ഉറപ്പിച്ച് കണ്ണടച്ച് കിടന്നു.
ഇതിനിടെയാണ് പൊതുമരാമത്ത് വകുപ്പ് ഓഫിസിലെ ജീവനക്കാരി കാരുണ്യത്തിന്റെ അവസാനത്തെ വിരൽ നീട്ടി എത്തിയത്. മരണവെപ്രാളത്തിൽ ദയനീയമായി തന്നെ നോക്കുന്ന ആ നായ്ക്കുട്ടിയുടെ കണ്ണിലെ മരണഭയം അവർ തിരിച്ചറിഞ്ഞു. അവർ ഫ്രണ്ട്‌സ് ഓഫ് ആനിമൽസ് പ്രവർത്തകർ കയ്യിൽ കോരിയെടുത്ത് പൊതുമരാമത്ത് വകുപ്പ് ഓഫിസിന്റെ തിണ്ണയിൽ കിടത്തും വരെ അവളുടെ ഉള്ളിൽ ജീവന്റെ തരിപോലും അവശേഷിച്ചിരുന്നില്ല. ഡോ.ബിജു നൽകിയ പാലും കഴിച്ച്, ശരീരത്തിലേയ്ക്ക് കുത്തി വച്ച ഗ്ലൂക്കോസും ചെന്നതോടെ അവൾ ഒന്ന് ഊർജസ്വലയായി. ശരീരം വൃത്തിയാക്കാനെത്തിയ മനുവിനും ജോബിയ്ക്കും നേരെ ചെറിയൊരു ഭീഷണി മുഴക്കി. പതിയെ ബലത്തിൽപിടിച്ചു കിടത്തിയ ഇരുവരും ചേർന്ന് ആ നായ്ക്കുട്ടിയുടെ ശരീരത്തിലെ ടാർ മുഴുവനും നീക്കം ചെയ്തു. സൺഫ്‌ളവർ ഓയിൽ ഉപയോഗിച്ച്, രണ്ടു മണിക്കൂറോളം പരിശ്രമിച്ചാണ് നായയുടെ ശരീരത്തിലെ ടാർ നീക്കം ചെയ്തത്. രണ്ടു ദിവസം ഇനി പൊതുമരാമത്ത് വകുപ്പ് ഓഫിസ് അധികൃതരുടെ നിരീക്ഷണത്തിലും പരിചരണത്തിലും അവൾ ജീവിക്കും. ഇടത്തേ കാലിന് ചെറിയൊരു പൊട്ടലുണ്ടെങ്കിലും അ്ത് സാരമുള്ളതല്ലെന്നാണ് പ്രതീക്ഷിക്കുന്നത്.