
14 വയസുള്ള മാനസിക വൈകല്യമുള്ള പെൺകുട്ടിയ്ക്ക് ചികിത്സ തേടിയെത്തിയ വിധവയായ അമ്മയോട് കണ്ണില്ലാത്ത ക്രൂരത. 14കാരിയെ ചികിത്സിക്കാൻ ഡോക്ടർ കൈക്കൂലിയായി ആവശ്യപ്പെട്ടത് 25000 രൂപയായിരുന്നു. ഈ തുക നൽകാൻ ആവാതെ വന്നതോടെ ഡോക്ടർ 14കാരിയുടെ കാൽ വീണ്ടും ഒടിച്ചുവെന്നാണ് ആരോപണം. 14കാരിയുടെ കാലിന് ശസ്ത്രക്രിയയ്ക്കായി ആയിരുന്നു കുട്ടിയെ അമ്മ ആശുപത്രിയിൽ എത്തിച്ചത്. ഉത്തർ പ്രദേശിലെ മുസാഫർനഗറിലുള്ള ഒരു സർക്കാർ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് ഗുരുതരമായ പരാതി ഉയർന്നിരിക്കുന്നത്.
പരാതി നൽകിയ രേഷ്മ എന്ന വിധവയായ സ്ത്രീയുടെ മകൾക്ക് ഏകദേശം ആറാഴ്ച മുമ്പ് ജില്ലാ ആശുപത്രിയിൽ വെച്ച് വലതുകാലിന് ഒരു ശസ്ത്രക്രിയ നടത്തിയിരുന്നു. സർക്കാർ നിർദ്ദേശപ്രകാരം സൌജന്യമായി ചെയ്യേണ്ട ഈ ശസ്ത്രക്രിയയ്ക്കായി ആശുപത്രി ജീവനക്കാർ ഇവരോട് 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഒടുവിൽ 8,000 രൂപ വാങ്ങിയ ശേഷം ബാക്കി തുക പിന്നീട് നൽകിയാൽ മതിയെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ചികിൽസയ്ക്ക് ശേഷമുള്ള പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് സ്ഥിതിഗതികൾ കൂടുതൽ വഷളായതും തർക്കമുണ്ടായതും. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ കുട്ടിയെ പരിശോധനയ്ക്കായി അകത്തേക്ക് വിളിക്കുകയും, പരിശോധനയ്ക്കിടയിൽ കുട്ടിയുടെ മുട്ട് ശക്തിയായി ബലപ്രയോഗത്തിലൂടെ മടക്കുകയും ചെയ്തു എന്ന് അമ്മ ആരോപിക്കുന്നു.
നേരത്തെ നൽകിയ 8000 രൂപയ്ക്ക് പുറമേ കൈക്കൂലി നൽകാത്തതാണ് ക്രൂരതയ്ക്ക് കാരണമെന്നാണ് ആരോപണം. ആവശ്യപ്പെട്ട കൈക്കൂലി നൽകാത്തതിനെ തുടർന്ന് പതിനാലുകാരിയായ പെൺകുട്ടിയുടെ കാലിലെ പരിക്ക് ഡോക്ടർ ബോധപൂർവ്വം വഷളാക്കിയെന്നാണ് പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







