
ചെന്നൈ: 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുനർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
സ്റ്റാലിൻ നാളെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മണ്ഡലപുനർനിർണയ വിഷയത്തില്‍ പാർട്ടി എംപിമാരുടെയും ജില്ലാ സെക്രട്ടറിമാരുടെയും അടിയന്തര യോഗം വിളിച്ചതിന് ശേഷമായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്.
തമിഴ്നാടിന്റെ ശബ്ദം ചെവിക്കൊണ്ടില്ലെങ്കില്‍ കേന്ദ്രത്തിന് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും വലിയ വിലയും നല്‍കേണ്ടിവരുമെന്നും സ്റ്റാലിൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിജെപിയുടെ നേതൃത്വത്തില്‍ സർക്കാർ നാളെ പാർലമെന്റില്‍ കൊണ്ടുവരാൻ പോകുന്ന ഡിലിമിറ്റേഷൻ ഭേദഗതി ബില്‍ തമിഴ്നാടിനോടും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോടുമുള്ള ചരിത്രപരമായ അനീതിയാണെന്നും ബിജെപി തീക്കളിയാണ് കളിക്കുന്നത് എന്നും സ്റ്റാലിൻ പറഞ്ഞു.
നാളെ തമിഴ്നാട്ടില്‍ മുഴുവൻ വീടുകളില്‍ നിന്നും പൊതു ഇടങ്ങളില്‍ നിന്നും ഡിലിമിറ്റേഷനെതിരെ പ്രതിഷേധവുമായി കരിങ്കൊടികള്‍ ഉയരും. കേന്ദ്ര സർക്കാർ തമിഴ്നാടിന്റെ ശബ്ദത്തെ അവഗണിച്ച് നടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഡിഎംകെ പ്രസിഡന്റ് എന്ന നിലയിലല്ല ‘തമിഴൻ’ എന്ന നിലയിലാണ് മുന്നറിയിപ്പ് നല്‍കുന്നത് എന്നും കൂട്ടിച്ചേർത്തു.



