മകൾക്കു സമ്മാനമായി നൽകിയ ആഭരണങ്ങൾ കാണാനില്ല: പാമ്പ് കടിച്ചത് ഭർത്താവുമൊത്ത് ഒരു കട്ടിലിൽ കിടക്കുമ്പോൾ; തുടർച്ചയായ രണ്ടാം തവണയും പാമ്പ് കടിച്ചതിൽ ദുരൂഹത; അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച യുവതിയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത്

മകൾക്കു സമ്മാനമായി നൽകിയ ആഭരണങ്ങൾ കാണാനില്ല: പാമ്പ് കടിച്ചത് ഭർത്താവുമൊത്ത് ഒരു കട്ടിലിൽ കിടക്കുമ്പോൾ; തുടർച്ചയായ രണ്ടാം തവണയും പാമ്പ് കടിച്ചതിൽ ദുരൂഹത; അഞ്ചലിൽ പാമ്പ് കടിയേറ്റ് മരിച്ച യുവതിയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്ത്

തേർഡ് ഐ ബ്യൂറോ

കൊല്ലം: ആദ്യം ഭർത്താവിന്റെ വീട്ടിൽ വച്ചു പാമ്പ് കടിയേറ്റു. ഇതിനു ചികിത്സയിലിരിക്കെ സ്വന്തം വീട്ടിൽ വച്ചും പാമ്പ് കടിച്ചു. തുടർച്ചയായി രണ്ടു തവണ പാമ്പ് കടിയേറ്റു മരിച്ച യുവതിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. യുവതിയ്ക്കു വിവാഹത്തിനു സമ്മാനമായി നൽകിയ ആഭരണങ്ങൾ കാണാനില്ലെന്നും, മരണ സമയത്തും, പാമ്പ് കടിക്കുമ്പോഴും ഭർത്താവും ഒപ്പമുണ്ടായിരുന്നു എന്നത് അടക്കമുള്ള ആരോപണങ്ങൾ ഉയർത്തിയാണ് യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തിയിരിക്കുന്നത്.

മകളെ അപായപ്പെടുത്തിയെന്നാണു മാതാപിതാക്കളുടെ ആരോപണം. അന്വേഷണം ആവശ്യപ്പെട്ടു പിതാവ് വിജയസേനൻ, അമ്മ മണിമേഖല എന്നിവർ അഞ്ചൽ സിഐക്കു പരാതി നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറം വെള്ളിശേരിൽ വീട്ടിൽ ഉത്ര (25) വീടിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് കുടുംബം അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 7ന് രാവിലെ കുടുംബവീട്ടിലെ കിടപ്പുമുറിയിലാണ് ഉത്രയെ അബോധാവസ്ഥയിൽ കാണപ്പെട്ടത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു മരണം സ്ഥിരീകരിച്ചു. മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.

മാർച്ച് 2ന് അടൂർ പറക്കോടെ ഭർതൃവീട്ടിൽ വച്ചും ഉത്രയ്ക്കു പാമ്പു കടിയേറ്റിരുന്നു. ചികിത്സയ്ക്കും വിശ്രമത്തിനുമാണു മാതാപിതാക്കൾ താമസിക്കുന്ന കുടുംബവീട്ടിൽ എത്തിയത്. പാമ്ബുകടിയേറ്റ ദിവസം ഭർത്താവും മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ പാമ്പു് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാൾ മൊഴി നൽകിയത്.

ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് കയറി എന്നത് അന്നു സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാൽ, രാത്രി ജനാല തുറന്നിട്ടിരുന്നതായാണു ഭർത്താവ് വ്യക്തമാക്കിയത്. ഇക്കാര്യങ്ങൾ വിശ്വസനീയമല്ലെന്ന് ഉത്രയുടെ മാതാപിതാക്കൾ പറയുന്നു. ഉറക്കത്തിൽ വിഷപ്പാമ്പ് കടിച്ചാൽ വേദന കാരണം ഉണരേണ്ടതാണ്. അതുണ്ടായില്ല. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും ഭർത്താവിനെയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യണമെന്നുമാണു രക്ഷിതാക്കളുടെ ആവശ്യം. അന്വേഷണം ആരംഭിച്ചതായി സിഐ സി.എൽ. സുധീർ അറിയിച്ചു.

പാമ്പിനെ ആരെങ്കിലും മുറിയ്ക്കുള്ളിൽ കൊണ്ടിട്ടതാകാമെന്ന സംശയവും ബന്ധുക്കൾ ഉയർത്തുന്നുണ്ട്. എന്നാൽ, ഇത് അടക്കമുള്ള ആരോപണങ്ങൾ തെളിയിക്കണമെങ്കിൽ വിശദമായ അന്വേഷണം തന്നെ വേണ്ടി വരും. ഈ സാഹചര്യത്തിൽ പെൺകുട്ടിയുടെ മരണത്തിൽ ബന്ധുക്കളുടെയും ഭർത്തൃവീട്ടുകാരുടെയും അടക്കം മൊഴിയും രേഖപ്പെടുത്തും.