സാധനങ്ങൾ മാറ്റാൻ  ക്വാർട്ടേഴ്സിലേക്ക് പോയി  ; ചങ്ങനാശ്ശേരി സബ് കോടതി സൂപ്രണ്ടിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്കൂബ ടീം നടത്തിയ തെരച്ചിലിൽ

സാധനങ്ങൾ മാറ്റാൻ ക്വാർട്ടേഴ്സിലേക്ക് പോയി ; ചങ്ങനാശ്ശേരി സബ് കോടതി സൂപ്രണ്ടിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് സ്കൂബ ടീം നടത്തിയ തെരച്ചിലിൽ

കോട്ടയം: സബ് കോടതി സൂപ്രണ്ടിനെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങനാശേരി സബ്കോടതി സൂപ്രണ്ട് ഇൻ ചാർജ് പൂവൻതുരുത്തു വാഴേത്തറ വീട്ടിൽ വി.ജെ. അലക്സ് (52) ആണു മരിച്ചത് . കിംസ് ആശുപത്രിക്കു സമീപത്തെ ക്വാർട്ടേഴ്സിലായിരുന്നു അലക്സ് താമസിച്ചിരുന്നത്. ചങ്ങനാശേരി കോടതിയിലേക്കു സ്ഥലംമാറ്റം ലഭിച്ചതിനെത്തുടർന്നു രണ്ടു മാസം മുൻപ് മിത്രക്കരിയിലേക്കു താമസംമാറിയെങ്കിലും ക്വാർട്ടേഴ്സ് പൂർണമായും വിട്ടിരുന്നില്ല. സാധനങ്ങൾ മാറ്റുന്നതിന് ഇന്നലെ പുലർച്ചെ ആറിനു മിത്രക്കരിയിൽനിന്നും ക്വാർട്ടേഴ്സിലെത്തി. പിന്നീട്, വിവരമൊന്നും ലഭിക്കാത്തതിനെത്തുടർന്നു ബന്ധുക്കളെത്തി അന്വേഷണം ആരംഭിച്ചു. സമീപവാസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ക്വാർട്ടേഴ്സിനു സമീപത്തെ കടവിൽ അലക്സിന്റെ ഷൂ കണ്ടെത്തി. വിവരം വെസ്റ്റ് പോലീസിനെയും കോട്ടയം അഗ്നിരക്ഷാസേനയെയും അറിയിച്ചു. ഉച്ചകഴിഞ്ഞു മൂന്നരയോടെ പി.പി. പ്രവീണിന്റെ നേതൃത്വത്തിലുള്ള സ്കൂബാ ടീം ആറ്റിൽ നടത്തിയ തെരച്ചിലിൽ കടവിൽനിന്ന് 15 മീറ്റർ മാറി മൃതദേഹം കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഭാര്യ: എസ്.ആർ. ജയന്തി (ഹെഡ്മിസ്ട്രസ്, മിത്രക്കരി എൽ.പി.എസ്). മക്കൾ: സാന്ദ്ര, സിറിൾ (അലൻ). സംസ്കാരം ഇന്നു വൈകിട്ട് പരുത്തുംപാറ ഫുൾഗോസ്പെൽ അസംബ്ലി ചർച്ച് സെമിത്തേരിയിൽ.