
സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു ; സൈബർ സുരക്ഷയും അനുബന്ധ വശങ്ങളും ; സംസ്ഥാനത്തെ 1.7 ലക്ഷം സ്കൂൾ അധ്യാപകർക്ക് പരിശീലനം ; ക്ലാസ് നടത്തുന്നത് സംസ്ഥാന പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന്
തിരുവനന്തപുരം: സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ അതിനെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ അധ്യാപകരെ സജ്ജരാക്കുന്നു. സംസ്ഥാനത്തെ 1.7 ലക്ഷം സ്കൂൾ അധ്യാപകരെ സൈബർ സുരക്ഷയെയും അനുബന്ധ വശങ്ങളെയും കുറിച്ച് പരിശീലിപ്പിക്കാനാണ് നീക്കം. സംസ്ഥാന പൊലീസും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്നാണ് പരിശീലനത്തിനു കളമൊരുക്കുന്നത്.
ഏകദേശം 38 ലക്ഷം വിദ്യാർഥികളിൽ ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗം സംബന്ധിച്ചു അവബോധമുണ്ടാക്കാൻ അധ്യാപകരെ ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ ആശയം. സൈബർ തട്ടിപ്പുകൾ, മറ്റ് തെറ്റായ പ്രവണതകൾ ഉൾപ്പെടെയുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഇന്റർനെറ്റിന്റെ ഉത്തരവാദിത്വപരമായ ഉപയോഗത്തിന്റെ ആവശ്യകതയെക്കുറിച്ച് പരിശീലനം കിട്ടിയ അധ്യാപകർ കുട്ടികളെ ബോധവത്കരിക്കും.
മെയ് 13 ന് ആരംഭിക്കുന്ന അഞ്ച് ദിവസത്തെ റിഫ്രഷർ കോഴ്‌സിൽ അധ്യാപകർക്ക് ഈ വിഷയത്തിൽ ക്ലാസുകൾ നൽകും. സൈബർ സുരക്ഷയെക്കുറിച്ചുള്ള ക്ലാസുകൾ അധ്യാപകരായ മാസ്റ്റർ ട്രെയിനർമാർ കൈകാര്യം ചെയ്യുമെന്ന് സംസ്ഥാന കൗൺസിൽ ഓഫ് എജ്യുക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (എസ്‌സിഇആർടി) ഡയറക്ടർ ജയപ്രകാശ് ആർകെ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് അടിസ്ഥാന അവബോധം സൃഷ്ടിക്കാൻ കഴിയുന്നതായിരിക്കും പരിശീലനത്തിന്റെ ഉള്ളടക്കം. ലോവർ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർഥികൾക്കിടയിൽ അധ്യാപകർക്ക് വിവരങ്ങൾ പങ്കിടാൻ കഴിയുന്ന തരത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നതെന്നും ജയപ്രകാശ് പറഞ്ഞു.
വിദ്യാർഥികൾക്ക് പുറമേ സൈബർ സുരക്ഷയെക്കുറിച്ചും അനുബന്ധ വശങ്ങളെക്കുറിച്ചും രക്ഷിതാക്കളെ ബോധവത്കരിക്കാനും അധ്യാപകരെ ചുമതലപ്പെടുത്തും. അധ്യാപകർ അവരുമായി സംവദിക്കും. അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ഒന്നിച്ച് സൈബർ ഭീഷണിയെ നേരിടുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
1 മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളെ കൂടുതലായി ബാധിക്കുന്ന സൈബർ ഗ്രൂമിങ്, ഓൺലൈൻ ഭീഷണികൾ, മൊബൈൽ ആസക്തി, അനധികൃത ആക്‌സസ് തുടങ്ങിയവ സംബന്ധിച്ച് അവബോധം നൽകും. യഥാർഥ ജീവിത കഥകൾ, സംവേദനാത്മകമായ ക്വിസ് പ്രോഗ്രാമുകൾ, കുറ്റകൃത്യങ്ങൾ പ്രതിരോധിക്കാനുള്ള തന്ത്രങ്ങൾ എന്നിവയെല്ലാം പരിശീലന പരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു ഒരു പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
സാങ്കേതിക വിദ്യ അതിവേഗം ഉൾക്കൊള്ളുന്നവരാണ് കുട്ടികൾ. എന്നാൽ അതിലെ അപകട സാധ്യത വിലയിരുത്താനുള്ള അവരുടെ കഴിവ് ദുർബലമായിരിക്കും. അനുദിനം വളരുന്ന ഒരു രംഗം കൂടിയായതിനാൽ ഡിജിറ്റൽ വിവേചനബുദ്ധി ഉപയോഗിച്ച് അവരെ ശാക്തീകരിക്കുന്നതിനുള്ള മാർഗം കൂടി നടപ്പാക്കാനാണ് ആലോചിക്കുന്നത്.
ഓൺലൈൻ വഴി സ്വകാര്യ ഉള്ളടക്കം പങ്കിടുന്ന തട്ടിപ്പിനു ഇരയാകുന്ന ഹൈസ്കൂൾ വിദ്യാർഥിനിയുടെ കഥ കുട്ടികൾക്കു പറഞ്ഞു കൊടുക്കുന്നുണ്ട്. ഇത്തരം കഥകൾ കുട്ടികളിൽ സഹാനുഭൂതിയും ജാഗ്രതയും വളർത്തും. ഈ കഥ പറഞ്ഞ ശേഷം ഇതിന്റെ അനന്തഫലങ്ങൾ സംബന്ധിച്ചു അവരുമായി സംവദിക്കും.
ഐടി, പോക്സോ നിയമങ്ങളുടെ പരിരക്ഷകൾ, സ്വകാര്യത സൂക്ഷിക്കാനുള്ള കരുതൽ, അജ്ഞാത കോൺടാക്റ്റുകൾ ഒഴിവാക്കൽ, ഭയമില്ലാതെ സംസാരിക്കാൻ ശീലിക്കൽ തുടങ്ങിയ പ്രായോഗിക പരിശീലനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മനഃശാസ്ത്രപരമായ സമീപനങ്ങളും പരീശീലനത്തിന്റെ ഭാഗമാണെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.