കുസാറ്റിൽ സം​ഗീത സന്ധ്യയിൽ സങ്കട മഴ; മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു; ഒരാൾ കൂത്താട്ടുകുളം സ്വദേശിയും മറ്റെയാൾ നോര്‍ത്ത് പറവൂര്‍ സ്വദേശിനിയും; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ; കളമശേരി മെഡിക്കല്‍ കോളേജില്‍ അല്‍പസമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേരും ; അപകടത്തില്‍ 64 പേര്‍ക്ക് പരിക്ക് ; സമാപനം ഗംഭീരമാക്കാൻ ഗാനമേള ; ആടിപ്പാടാൻ കാത്തിരുന്നവരെ കാത്ത് കണ്ണീര്‍മഴ

കുസാറ്റിൽ സം​ഗീത സന്ധ്യയിൽ സങ്കട മഴ; മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു; ഒരാൾ കൂത്താട്ടുകുളം സ്വദേശിയും മറ്റെയാൾ നോര്‍ത്ത് പറവൂര്‍ സ്വദേശിനിയും; 4 പെണ്‍കുട്ടികളുടെ നില ഗുരുതരം ; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ; കളമശേരി മെഡിക്കല്‍ കോളേജില്‍ അല്‍പസമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേരും ; അപകടത്തില്‍ 64 പേര്‍ക്ക് പരിക്ക് ; സമാപനം ഗംഭീരമാക്കാൻ ഗാനമേള ; ആടിപ്പാടാൻ കാത്തിരുന്നവരെ കാത്ത് കണ്ണീര്‍മഴ

സ്വന്തം ലേഖകൻ

കുസാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച നാല് പേരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയാണ് മരിച്ചവരില്‍ ഒരാള്‍. സിവില്‍ എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതില്‍ തമ്പി. രണ്ടാമത്തെയാള്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആൻ ആണ്.

 

കോഴിക്കോട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭ യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസില്‍ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേര്‍ന്നത്. യോഗം ദുരന്തത്തില്‍ മരിച്ച വിദ്യാര്‍ഥികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ദുഃഖ സൂചകമായി നാളെ നവകേരള സദസ്സോടനുബന്ധിച്ചുള്ള എല്ലാ ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരുക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് മന്ത്രി നിർദേശിച്ചു. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജറി, ഓര്‍ത്തോപീഡിക്സ് വിഭാഗം ഡോക്ടര്‍മാരുടെ സംഘം എറണാകുളത്ത് ഉടന്‍ എത്തിച്ചേരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനും നിര്‍ദേശം നല്‍കി.

 

കളമശേരി മെഡിക്കല്‍ കോളേജില്‍ അല്‍പസമയത്തിനകം മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ 31 പേര്‍ കളമശേരി മെഡിക്കല്‍ കോളേജ് വാര്‍ഡിലും 2 പേര്‍ ഐസിയുവിലും ഒരാള്‍ അത്യാഹിത വിഭാഗത്തിലുമുണ്ട്. 18 പേര്‍ കിന്‍ഡര്‍ ആശുപത്രിയിലും 2 പേര്‍ ആസ്റ്റര്‍ മെഡിസിറ്റിയിലുമാണുള്ളത്.

അപകടത്തില്‍ 64 പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. കളമശേരി മെഡിക്കല്‍ കോളജിലും, കിൻഡര്‍ ആശുപത്രിയിലും, ആസ്റ്റര്‍ മെഡിസിറ്റിലിയിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാര്‍ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പണ്‍ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോള്‍ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേര്‍ ഒരുമിച്ച്‌ ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഓഡിറ്റോറിയത്തില്‍ 700-800 വിദ്യാര്‍ത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാര്‍ത്ഥികള്‍ വീഴുകയായിരുന്നു. പിൻനിരയില്‍ നിന്നവരും വോളന്റിയര്‍മാര്‍ക്കുമാണ് ഗുരുതര പരിക്കുകള്‍ സംഭവിച്ചത്. 13 പടികള്‍ താഴ്ച്ചായിലേക്കാണ് വിദ്യാര്‍ത്ഥികള്‍ വീണത്.

ഇന്ന് 7 മണിയോടെയാണ് കുസാറ്റില്‍ അപകടം സംഭവിക്കുന്നത്. രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് വിദ്യാര്‍ത്ഥികളാണ് മരണപ്പെട്ടത്. 64 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കല്‍ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കുസാറ്റ് വൈസ് ചാൻസലര്‍ പി.ജി.ശങ്കരന്റെ പ്രതികരണം

വളരെ ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് കുസാറ്റ് വൈസ് ചാൻസലര്‍ പി.ജി.ശങ്കരൻ. ടെക്നിക്കല്‍ ഫെസ്റ്റിന്റെ ഉദ്ഘാടനം ഇന്നലെ നടന്നതിനുശേഷം വിവിധ മത്സര ഇനങ്ങളും പ്രൊഫഷനല്‍ ടോക്കുകളും നടക്കുകയായിരുന്നു. ഗാനസന്ധ്യയെന്ന മ്യൂസിക്കല്‍ പ്രോഗ്രാം ഇന്ന് കുട്ടികള്‍ ക്രമീകരിച്ചിരുന്നു.

ആ പരിപാടിയില്‍ പങ്കെടുക്കുന്നതിനുവേണ്ടി സ്‌കൂള്‍ ഓഫ് എൻജിനിയറിങിലെയും മറ്റു ഡിപ്പാര്‍ട്ട്മെന്റിലെ വിദ്യാര്‍ത്ഥികളും ഉണ്ടായിരുന്നു. കൂടാതെ സമീപത്തുള്ള കോളജിലെ കുട്ടികളും സമീപവാസികളും പരുപാടിക്ക് എത്തിയിരുന്നു. മഴചാറിയതോടുകൂടി, എല്ലാവരും അകത്തേക്ക് കയറാൻ ശ്രമിക്കുകയും, എൻട്രൻസിലെ സ്റ്റെപ്പില്‍ കുട്ടികള്‍ മറിഞ്ഞുവീഴുകയും ചെയ്തെന്നാണു നിലവില്‍ ലഭ്യമാകുന്ന വിവരമെന്ന് വൈസ് ചാൻസലര്‍ പറഞ്ഞു.

ചികിത്സാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി -ആരോഗ്യ മന്ത്രി

കളമശ്ശേരി കുസാറ്റ് കാമ്ബസില്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കാൻ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ ക്രമീകരണങ്ങളൊരുക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രികള്‍ക്കും സജ്ജമാകാൻ നിര്‍ദ്ദേശം നല്‍കി. മതിയായ കനിവ് 108 ആംബുലൻസുകള്‍ സജ്ജമാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

അപകട സ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. വിദ്യാര്‍ത്ഥികളെ ഇവിടെ നിന്ന് ഒഴിപ്പിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ആശുപത്രിയിലെത്തും മുൻപ് മരിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആരോഗ്യപ്രവര്‍ത്തകരുടെയും ആംബുലൻസുകളുടെയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും, സ്ഥലം എംഎല്‍എ കൂടിയായ വ്യവസായ മന്ത്രി പി രാജീവും സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.